സൈനിക ക്യാംപില്‍ ഭീകരാക്രമണം, പാകിസ്ഥാനില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടു

 

പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ അതിര്‍ത്തിയിലുള്ള ഖാബിര്‍ പക്ദൂന്‍ഖ്വായിലെ പൊലീസ് കോംപൗണ്ടില്‍ നടന്ന ഭീകരാക്രമണത്തിലാണ് 23 സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. പാകിസ്ഥാനി താലിബാനുമായി ബന്ധമുള്ള ഭീകരവാദ ഗ്രൂപ്പാണ് ആക്രമണണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളത്. പാകിസ്ഥാന്‍ സൈന്യം ബേസ് ക്യാംപായി ഉപയോഗിച്ചിരുന്ന പൊലീസ് കോപൌണ്ടിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ വാഹനം ഇടിച്ച് കയറുകയായിരുന്നു.

നേരത്തെ ക്യാംപിലേക്ക് ഇടിച്ച് കയറാന്‍ തീവ്രവാദി സംഘങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നാണ് പാക് ആര്‍മി വിശദമാക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ ട്രെക്കുമായി മതില്‍ തകര്‍ത്ത് എത്തിയ ചാവേര്‍ ക്യാംപിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന വെടികോപ്പുകളും പൊട്ടിത്തെറിച്ചതോടെയാണ് വലിയ അപകടമുണ്ടായതെന്നാണ് സൂചന. പുലര്‍ച്ചെ സമയത്ത് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറെയും ഉറങ്ങിക്കിടന്ന സൈനികരെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ ആറ് തീവ്രവാദികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

ആക്രമണത്തിന് പിന്നാലെ സൈന്യം മേഖലയില്‍ നടത്തി നടപടികളില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 27 കടന്നതായാണ് റിപ്പോര്‍ട്ട്. തഹരീക് ഇ ജിഹാദ് പാകിസ്ഥാന്‍ എന്ന ഭീകരവാദ സംഘടനയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീകരാക്രമണ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടയിലാണ് സേനാ ക്യാംപ് ആക്രമിക്കപ്പെട്ടത്. ഈ വര്‍ഷം ആദ്യത്തിലാണ് പാക് താലിബാന്‍ സംഘടനകളുമായി ബന്ധമുള്ള തഹരീക് ഇ ജിഹാദ് പാകിസ്ഥാന്‍ രൂപമെടുത്തതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് താലിബാന്‍ തീവ്രവാദ സംഘടനകള്‍ വര്‍ഷങ്ങളായി പാക് സേനയ്‌ക്കെതിരായി ആക്രമണം നടത്തി വരികയാണ്.

KCN

more recommended stories