ഗവർണർ എത്തുന്ന ദിവസം ഹർത്താൽ: സിപിഎമ്മും സർക്കാരും ഭരണഘടനയെ വെല്ലുവിളിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം∙ ഗവർണറുടെ സന്ദർശനം തടയാൻ ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച ഇടതുമുന്നണിയും സിപിഎമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്‌പോൺസേർഡ് ഹർത്താലാണ് സംഭവിച്ചത്. സംസ്ഥാനത്തിന്റെ ഭരണത്തലവനെ ഇടുക്കിയിൽ കാലുകുത്തിക്കില്ലെന്ന സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നിലപാട്  ജനാധിപത്യ സമൂഹം അംഗീകരിക്കില്ല. ഗവർണറെ ആക്രമിക്കാൻ എം.എം. മണി ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. ഗവർണർക്കെതിരെ മോശം പദം ഉപയോഗിച്ച എം.എം. മണിക്കെതിരെ പൊലീസ് കേസെടുക്കണം. ഇടുക്കിയിലെ പ്രതിഷേധം സംസ്ഥാനത്തിന് നാണക്കേടായിരിക്കുകയാണെനും അദ്ദേഹം പറഞ്ഞു.

ഭൂനിയമ ഭേദഗതി ബില്ലിൽ വിശദീകരണം തേടി മൂന്നു തവണ സർക്കാരിനു കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന ഗവർണറുടെ ആരോപണം ഗൗരവതരമാണ്. കേന്ദ്ര സർക്കാർ മലയോരനിവാസികൾക്ക് വേണ്ടി നിയമം ഉണ്ടാക്കുമ്പോൾ സംസ്ഥാന സർക്കാർ അവരെ പ്രതിസന്ധിയിലാക്കാനാണ് നിയമം ഉണ്ടാക്കുന്നത്. പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിയെ ചോദ്യം ചെയ്തതാണ് ഗവർണർക്കെതിരെ സിപിഎമ്മിന്റെ പുതിയ പ്രകോപനത്തിനു കാരണം. സർക്കാരിന്റെയും ഇടതുമുന്നണിയുടേയും ഭീഷണി വകവയ്ക്കാതെ ചടങ്ങ് സംഘടിപ്പിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ അഭിനന്ദിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

KCN

more recommended stories