വിദേശസര്‍വ്വകലാശാലയുടെ കാര്യത്തില്‍ അന്തിമതീരുമാനമായില്ലെന്ന് ആര്‍ബിന്ദു,വകുപ്പിനെ മറികടന്നുള്ള നീക്കത്തില്‍ പരാതി

 

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസവകുപ്പുമായി ചര്‍ച്ച ചെയ്യാതെ വിദേശസര്‍വ്വകലാശാലക്ക് അനുമതി പരിഗണിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന് അതൃപ്തി.വകുപ്പ് അറിയാതെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ് ബജറ്റില്‍ പരിഗണിച്ചത്.വിദേശ സര്‍വ്വകലാശാലയുടെ കാര്യത്തില്‍ അന്തിമതീരുമാനമായില്ലെന്ന് ആര്‍ ബിന്ദു പ്രതികരിച്ചു.

സ്വകാര്യസര്‍വ്വകലാശാലക്ക് അനുമതി നല്‍കാനുള്ള നയംമാറ്റത്തിന് സിപിഎം നേരത്തെ രാഷ്ട്രീയതീരുമാനമെടുത്തതാണ്. എന്നാല്‍ വിദേശ സര്‍വ്വകലാശാലക്ക് അനുമതി നല്‍കുന്ന 2023 ലെ യുജിസി റഗുലേഷന്‍ വന്നപ്പോള്‍ മുതല്‍ സിപിഎം ഉയര്‍ത്തിയത് വലിയ എതിര്‍പ്പാണ്. പാര്‍ട്ടി ഒരു നയം രൂപീകരിക്കുന്നതിന് മുമ്പാണ് ബജറ്റ് പ്രഖ്യാപനം. യുജിസി റഗുലേഷന്‍ വന്നതോടെ സംസ്ഥാനങ്ങളുടെ അനുമതി പോലും വേണ്ട, വിദേശ സര്‍വ്വകലാശാലാ ക്യാമ്പസ് തുടങ്ങാന്‍.പക്ഷെ ഇടത് മുന്നണി സര്‍ക്കാര്‍ സ്റ്റാമ്പ് ഡ്യൂട്ടി യിലും വെള്ളത്തിനും വൈദ്യുതിക്കും വരെ ഇളവ് പ്രഖ്യാപിച്ചാണ് ക്ഷണിക്കുന്നതെന്നാണ് സവിശേഷത..

ഉന്നതവിദ്യാഭ്യാസ കൗണ്‍സിലാണ് വിദേശ സര്‍വ്വകലാശാലക്കുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുട ഓഫീസിന്റെയും അനുമതിയുണ്ടെന്നാണ് വിവരം. ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നില്ല. വിദേശ സര്‍വ്വകലാശാല പറ്റില്ല എന്നതല്ല ഉന്നതവിദ്യാഭ്യാസവകുപ്പ് പറയുന്നത്, വകുപ്പിനെ മറികടന്നുള്ള നീക്കങ്ങളിലാണ് പരാതി.വിദേശ-സ്വകാര്യ സര്‍വ്വകലാശാലകളുടെ അനുമതിക്കുള്ള നയരൂപീകരണ ചുമതലയും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിലാണ്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനും കേരളത്തില്‍ നാലു കോണ്‍ക്ലേവുകള്‍ നടത്താനുമുള്ള ചുമതലയും കൗണ്‍സിലിന് നല്‍കിയതിലും ഉന്നതവിദ്യാഭ്യാസവകുപ്പിന് നീരസമുണ്ട്. വിദേശ സര്‍വ്വകലാശാലയുടെ കാര്യത്തില്‍ ഇനി മാറ്റം വരണമെങ്കില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം.

KCN

more recommended stories