രൂപീകരിച്ച് 10 ദിവസം; വിജയിയുടെ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടിസ്

 

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. തങ്ങള്‍ റജിസ്ട്രര്‍ ചെയ്ത പേര് വിജയിയുടെ പാര്‍ട്ടിക്ക് നല്‍കിയത് ചോദ്യം ചെയ്താണ് വക്കീല്‍ നോട്ടീസ്.

നിലവില്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന പേരാണ് ടിവികെ. വിജയിയുടെ പാര്‍ട്ടിയും അത് ഉപയോഗിക്കുകയാണെങ്കില്‍ പൊതുജനത്തിനിടയില്‍ ഇത് പ്രശ്‌നം ഉണ്ടാക്കും ടി വേല്‍മുരുകന്‍ പറയുന്നു. അടുത്തിടെ ഞങ്ങളുടെ പാര്‍ട്ടിയുടെ കൃഷ്ണഗിരിയിലെ സെക്രട്ടറി റോഡ് അപകടത്തില്‍ മരണപ്പെട്ടു. പത്രത്തില്‍ വാര്‍ത്ത വന്നത് ടിവികെ ഭാരവാഹി മരണപ്പെട്ടെന്ന് വിജയ് പാര്‍ട്ടി അംഗങ്ങളും ഈ വാര്‍ത്ത കണ്ട് എത്തിയെന്നും വേല്‍മുരുകന്‍ പറയുന്നു.
ഇത്തരം ആശയക്കുഴപ്പം ഒഴിവാക്കാന്‍ വിജയിയുടെ പാര്‍ട്ടിക്ക് ടിവികെ (വി) എന്നോ മറ്റോ പേര് നല്‍കണം എന്നാണ് വേല്‍മുരുകന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

2006-11 കാലത്ത് പിഎംകെ എംഎല്‍എ ആയിരുന്നു വേല്‍മുരുകന്‍. 2012 ല്‍ പാര്‍ട്ടി വിട്ട് ടിവികെ എന്ന കക്ഷി ഉണ്ടാക്കിയത്. 2019 ല്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച ടിവികെ. 2021 തെരഞ്ഞെടുപ്പില്‍ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ച് പന്നുരുതി മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു.

അതിനിടെ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയ വിജയ് രസികര്‍ മണ്‍ട്രം കഴിഞ്ഞ ഞായറാഴ്ച ചെന്നൈയില്‍ അതിന്റെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു എന്നാണ് വിവരം. വിജയ് ഫാന്‍സ് നേതാവ് ബിസി ആനന്ദാണ് യോഗത്തില്‍ അദ്ധ്യക്ഷനായത്. വിജയ് നേരിട്ട് യോഗത്തില്‍ പങ്കെടുത്തില്ല. ചെന്നൈയില്‍ ഇല്ലത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയാണ് വിജയ് യോഗത്തെ അഭിസംബോധന ചെയ്തത്.

പാര്‍ട്ടിയുടെ പുതിയ ഭാരവാഹികള്‍ക്ക് പുറമേ കേരളത്തില്‍ നിന്നുള്ള ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട് കഴിഞ്ഞാല്‍ വിജയിക്ക് ഏറെ ഫാന്‍സുള്ള കേരളത്തെയും വിജയ് തന്റെ രാഷ്ട്രീയ യാത്രയില്‍ പരിഗണിക്കുന്നു എന്ന സൂചനയാണ് ഇതെന്ന് വിലയിരുത്തുന്ന രാഷ്ട്രീയ കേന്ദ്രങ്ങളുണ്ട്.

അഞ്ച് മിനുട്ടോളമാണ് യോഗത്തെ വിജയ് അഭിസംബോധന ചെയ്തത്. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ തന്റെ സങ്കടം അദ്ദേഹം രേഖപ്പെടുത്തി. ജനങ്ങളെ കാണുമ്പോള്‍ എന്നും ചിരിച്ച മുഖത്തോടെ അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും കേള്‍ക്കണം. ഒരിക്കലും വിമര്‍ശനത്തില്‍ തളരരുതെന്ന് തന്റെ പാര്‍ട്ടി ഭാരവാഹികളോട് വിജയ് പറഞ്ഞു.

KCN

more recommended stories