കോട്ടയം: കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമാകും. ഇതിന് മുന്നോടിയായി പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും. സജിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കുക. സജി അനുകൂലികളുടെ യോഗം അല്‍പസമയത്തിനകം കോട്ടയത്ത് ചേരും.
യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു നേരത്തെ സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്‍ഡിഎയിലേക്ക് പോകുന്ന കാര്യം യോഗത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. മോന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാല്‍ ദുരന്തമാകുമെന്നും തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കുമില്ലെന്നുായിരുന്നു സജി മഞ്ഞക്കടമ്പില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും നേരത്തെ ശക്തമായിരുന്നു.
ഈ മാസം ആദ്യമാണ് സജി മഞ്ഞക്കടമ്പില്‍ കോട്ടയം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സജി മഞ്ഞക്കടമ്പിലിനെ തിരിച്ചു കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കവും പാളിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ അനുനയ നീക്കത്തോട് സജി അനുകൂലമായി പ്രതികരിക്കാന്‍ തയാറാകാത്തതാണ് പ്രശ്‌നം.
തിരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ മുന്നണിയുടെ ജില്ലാ ചെയര്‍മാന്റെ രാജിയില്‍ നടുങ്ങിപ്പോയ കോണ്‍ഗ്രസ് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാന്‍ സജി തയാറായിട്ടില്ല . മോന്‍സ് ജോസഫുമായി സഹകരിച്ച് മുന്നോട്ടു പോകാനാകില്ലെന്ന് സജി നിലപാട് എടുത്തതോടെയാണ് ചര്‍ച്ചകള്‍ വഴി മുട്ടിയത് . പി ജെ ജോസഫിനോട് ഫോണില്‍ പോലും സംസാരിക്കാനും സജി തയാറാകാതെ വന്നതോടെ കോണ്‍ഗ്രസ് നേതൃത്വവും ഒത്തു തീര്‍പ്പു നീക്കങ്ങളില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിന്‍മാറി. സജിക്ക് പകരം യുഡിഎഫ് ജില്ലാ ചെയര്‍മാനായി മുതിര്‍ന്ന നേതാവ് ഇ ജെ അഗസ്തിയെ നിയമിക്കാന്‍ പിജെ ജോസഫ് തീരുമാനിക്കുകയും ചെയ്തു. സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകന്‍ ആണെന്നും പൊളിറ്റിക്കല്‍ ക്യാപ്റ്റന്‍ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണിയുടെ പരാമര്‍ശം.