ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം

സേലം: തമിഴ്‌നാട്ടിലെ സേലത്ത് ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. 20 പേര്‍ക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകുന്നേരം സേലത്തിന് സമീപം യെര്‍ക്കാടായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു. 56 യാത്രക്കാരെയുമായി യെര്‍ക്കാട് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.

13ാം ഹെയര്‍പിന്‍ വളവില്‍ വെച്ച് ഡ്രൈവറിന് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയും റോഡിന്റെ പാര്‍ശ്വ ഭിത്തിയിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. ഭിത്തി തകര്‍ത്ത ശേഷം കൊക്കയിലേക്ക് മറിഞ്ഞ ബസ് 11-ാം ഹെയര്‍പിന്‍ വളവിലേക്ക് പതിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് പേര്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. ബസിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കുകളുണ്ട്. പരിക്കേറ്റവരെ 108 ആംബുലന്‍സുകളിലും പരിസര വാസികളുടെ വാഹനങ്ങളിലും സേലത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യെര്‍ക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. സേലം ആണ്ടിപ്പട്ടി സ്വദേശിയായ എസ്. കാര്‍ത്തിക് (35), നാമക്കല്‍ തിരുച്ചന്‍കോട് സ്വദേശി സി. മുനീശ്വരന്‍ (11), സേലം കണ്ണന്‍കുറിച്ചി സ്വദേശി കെ. ഹരി റാം (57), കിച്ചിപാളയം സ്വദേശി ആര്‍. മധു (60) എന്നവരാണ് മരിച്ചത്.

KCN

more recommended stories