കേന്ദ്രത്തില്‍ ബിജെപി ബന്ധം: കേരളത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുറച്ച് ജെഡിഎസ്

 

തിരുവനന്തപുരം: ജെഡിഎസ് കേന്ദ്ര നേതൃത്വത്തെ തള്ളി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉറച്ച് കേരള ഘടകം. മുന്‍ മന്ത്രി ജോസ് തെറ്റയിലിനെ അധ്യക്ഷനാക്കിയാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. അയോഗ്യത ഭീഷണി ഒഴിവാക്കാനായി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും പുതിയ പാര്‍ട്ടിയില്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ല. കേന്ദ്ര നേതൃത്വത്തിന്റ ബിജെപി ബന്ധത്തിന് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന കേരള ജെഡിഎസ് ഒടുവില്‍ നിര്‍ണായക തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.

പുതിയ പാര്‍ട്ടിയുണ്ടാക്കാതെ കേരളത്തില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തലാണ് നീക്കങ്ങള്‍ വേഗത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗം പുതിയ പാര്‍ട്ടി രൂപീകരണത്തിന് പച്ചക്കൊടി കാണിച്ചു. കേരള ജനതദള്‍, സോഷ്യലിസ്റ്റ് ജനത കേരള, തുടങ്ങിയ പേരുകളാണ് പരിഗണനയില്‍. കെ കൃഷ്ണന്‍കുട്ടിയോ മാത്യു ടി തോമസോ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ എത്തിയാല്‍ അയോഗ്യത പ്രശ്‌നം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ജോസ് തെറ്റയിലിനെ പുതിയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആക്കാനുള്ള നീക്കം.
സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്‍മാരുടെയും യോഗത്തില്‍ ജോസ് തെറ്റയില്‍ ആധ്യക്ഷനാകണമെന്നാണ് തീരുമാനിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യം പാര്‍ട്ടി വിലയിരുത്തും. കര്‍ണാടകത്തിലെ ജെഡിഎസ് ബിജെപിയില്‍ ലയിച്ചാല്‍ ഒരു പക്ഷെ കേരള ഘടകത്തിന് ജെഡിഎസ് ആയി നിലനില്‍ക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. അങ്ങനെയെങ്കില്‍ പാര്‍ട്ടി ചിഹ്നവും കൊടിയും കൈവിട്ട് പോകില്ലെന്നും കേരള നേതാക്കാള്‍ കരുതുന്നു. അതുകൊണ്ടാണ് അന്തിമ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് ഫലം വരും വരെ കാത്തിരിക്കുന്നത്.

മുമ്പ് എന്‍സിപി അടക്കമുള്ള പാര്‍ട്ടികളുമായി ലയിക്കാന്‍ ആലോചനയുണ്ടായിരുന്നു, എന്നാല്‍ ഭാരവാഹിത്വത്തില്‍ അടക്കം ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ മുന്നില്‍കണ്ട് അത്തരം നീക്കങ്ങള്‍ ഒഴിവാക്കി. ആര്‍ജെഡിയുമായി സഹകരിക്കുന്നതിനോടും കേരള ജെഡിഎസിലെ ഭൂരിഭാഗം നേതാക്കള്‍ക്കും എതിര്‍പ്പാണ്. ജെഡിഎസ് കേന്ദ്ര ബന്ധം ഒഴിവാക്കുമ്പോള്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെയും പാര്‍ട്ടി പ്രസിഡന്റ് മാത്യു ടി തോമസിന്റെയും നിയമസഭ അംഗത്വവും സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിധികളുടെ അംഗത്വവും കൂറുമാറ്റ നിരോധന നിയത്തിന്റെ ഭീഷണിയില്‍ വരുമോ എന്ന ആശങ്കയും പാര്‍ട്ടിക്കുളളിലുണ്ട്. ഇതെല്ലാം പരിഗണിച്ച് നിയമകുരുക്കുകളുണ്ടാകാത്ത വിധം മുന്നോട്ട് പോകുകയാണ് പ്രധാന ലക്ഷ്യം.

KCN