മന്ത്രി ഗണേഷ് കുമാര്‍ കടുപ്പിച്ച് തന്നെ: പരിഷ്‌കാരവുമായി മുന്നോട്ട്; നാളെ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തും

 

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ മുതല്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ നാളെ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.

പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.
ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സര്‍ക്കാര്‍ പരിഷ്‌കാരം നടപ്പാക്കുന്നത്. അത് തടസ്സപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. സിഐടിയു നേതൃത്വത്തിലുള്ള ഡ്രൈവിംഗ് സ്‌കൂള്‍ അസ്സോസിയേഷന്‍ നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നതിനും സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഇളവുകളും സാവകാശവും അനുവദിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. ദിവസേനയുള്ള ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. ഇക്കാര്യത്തില്‍ അനുവദിക്കാവുന്ന പരമാവധി എണ്ണം വര്‍ദ്ധിപ്പിച്ചു നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറായതെന്ന വസ്തുത വിസ്മരിക്കരുതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് മുന്നോട്ടു വച്ചതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. ഇപ്പോഴത്തെ പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകുവാന്‍ ഹൈക്കോടതി അനുമതി നല്‍കിയതാണ്. സ്വന്തം ജീവന്റെ സുരക്ഷ പോലെ പ്രധാനമാണ് ഇതര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കാല്‍നടയാത്രക്കാരും അടക്കമുള്ളവരുടെ ജീവനും. നിരത്തില്‍ വാഹനം ഓടിക്കാന്‍ അര്‍ഹത നേടുന്നവര്‍ മനസ്സിലാക്കണം. അപ്രകാരം അവബോധവും ഡ്രൈവിംഗ് വൈദഗ്ധ്യവും പരിശീലിപ്പിക്കപ്പെട്ടവരെയാണ് ഡ്രൈവിംഗ് ടെസ്റ്റിനായി സജ്ജരാക്കുന്നതെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരും ഉറപ്പു വരുത്തണം. ഇതൊന്നും പാലിക്കാതെയും നിയമത്തില്‍ പറഞ്ഞിരിക്കുന്ന യാതൊരു മാനദണ്ഡങ്ങളുമില്ലാതെയും യഥേഷ്ടം ലൈസന്‍സുകള്‍ വിതരണം ചെയ്ത് നിരത്തുകളെ ചോരക്കളമാക്കുന്ന പ്രവണത തുടരുന്നത് അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു

KCN