പ്രണയപകയില്‍ അരുംകൊല, നാടിനെ നടുക്കിയ പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്

 

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത് വിഷ്ണുപ്രിയയെ വീട്ടില്‍ കയറി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

കേട്ടാല്‍ വിറങ്ങലിക്കുന്ന ക്രൂര കൊലപാതകമാണ് 2022 ഒക്ടോബര്‍ 22ന് പാനൂരില്‍ നടന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്.

വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. പൊന്നാനി സ്വദേശിയായ വിവിന്‍ രാജുമായി അവള്‍ അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചു.വീട്ടുകാര്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപ്പെടുത്തിയത്.

കേസില്‍ പ്രധാന സാക്ഷി വീഡിയോ കോളില്‍ സംസാരിച്ചിരുന്ന സുഹൃത്താണ്. ശ്യാജിത് കയറി വന്നത് വീഡിയോ കോളില്‍ പതിഞ്ഞിരുന്നു. ആ 13 സെക്കന്റ് ദൃശ്യമാണ് നിര്‍ണായക തെളിവ്.പ്രതി ചുറ്റികയും മറ്റ് ആയുധങ്ങളും വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ശ്യംജിത് ബൈക്കില്‍ വന്നതിനും സാക്ഷികളുണ്ട്.വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വകവരുത്താനും ശ്യാംജിത്തിന് പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

KCN