നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ വര്‍ഷം മുതല്‍; വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് സ്വയം രൂപകല്‍പന ചെയ്യാം.

 
തിരുവനന്തപുരം ,നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ഈ അക്കാദമിക് വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ജൂലൈ ഒന്നിനാണ് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുന്നത്. മേയ് 20നു മുന്‍പ് അപേക്ഷ ക്ഷണിക്കും. ജൂണ്‍ 15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതിയ കാലത്തെ അക്കാദമിക് – കരിയര്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചു സ്വന്തം ബിരുദം രൂപകല്‍പന ചെയ്യാനാണ് പുതിയ സൗകര്യമൊരുക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഉദാഹരണമായി, നിലവില്‍ കെമിസ്ട്രിയോടൊപ്പം ഫിസിക്സും കണക്കും നിര്‍ബന്ധമായി പഠിക്കേണ്ടതുണ്ടെങ്കില്‍, പുതിയ സംവിധാനത്തില്‍ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്സും ഇലക്ട്രോണിക്സും ചേര്‍ന്നോ, അല്ലെങ്കില്‍ സാഹിത്യവും സംഗീതവും ചേര്‍ന്നോ, അതുമല്ലെങ്കില്‍ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നല്‍കും. വിദ്യാര്‍ഥിയുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകല്‍പന ചെയ്യാന്‍ പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളില്‍ അക്കാദമിക് കൗണ്‍സിലര്‍മാരുണ്ടാവും.

മൂന്നു വര്‍ഷം കഴിയുമ്പോള്‍ ബിരുദവും നാലു വര്‍ഷം കഴിയുമ്പോള്‍ ഓണേഴ്സ് ബിരുദവും ലഭിക്കും. മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടര വര്‍ഷം കൊണ്ടുതന്നെ ബിരുദം പൂര്‍ത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എന്‍ മൈനസ് വണ്‍ സംവിധാനം). പഠനത്തിനിടക്ക് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് അന്തര്‍സര്‍വകലാശാലാ മാറ്റത്തിനുള്ള അവസരവുമുണ്ടാകും. റെഗുലര്‍ കോളജ് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കോഴ്‌സുകള്‍ ചെയ്യാനും അതിലൂടെ ആര്‍ജ്ജിക്കുന്ന ക്രെഡിറ്റുകള്‍ ബിരുദ/ഓണേഴ്സ് കോഴ്സ് പൂര്‍ത്തീകരിക്കാന്‍ ഉപയോഗപ്പെടുത്താനും സാധിക്കും. ഓരോ കലാലയത്തിന്റെയും പ്രത്യേകതകള്‍ക്കനുസരിച്ചു രീതികള്‍ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടാകും.

ഒരു സര്‍വകലാശാലക്ക് കീഴിലെ ഒരു കോളജില്‍ നടത്തപ്പെടുന്നതു പോലെ ആകണമെന്നില്ല ഒരു കോഴ്സോ വിഷയമോ മറ്റൊരു കോളജില്‍ പഠിപ്പിക്കുക. ഈ രൂപകല്‍പനയിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉണ്ടാകും. വിദ്യാര്‍ഥികളുടെ സംശയങ്ങളും പ്രയാസങ്ങളും കാലതാമസമില്ലാതെ പരിഹരിക്കാന്‍ സര്‍വകലാശാലാ തലത്തിലും കോളജ് തലങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കും. പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനാക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്സുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

KCN

more recommended stories