മെമ്മറി കാര്‍ഡ് കാണാതായ സംഭവം: യദുവിനെയും സുബിനെയും ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ്

തിരുവനന്തപുരം: ഡ്രൈവര്‍-മേയര്‍ തര്‍ക്ക കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ യദുവിനെയും കണ്ടക്ടര്‍ സുബിനെയും സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. മൂന്ന് പേരെയും ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും മൂന്ന് പേരുടെയും മൊഴികളിലെ വൈരുധ്യം പരിശോധിക്കാനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക.

കണ്ടക്ടര്‍ സുബിന്‍ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ മെമ്മറി കാര്‍ഡ് കാണാതായതില്‍ തനിക്ക് പങ്കില്ലെന്ന് സുബിന്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റര്‍ നോക്കുകയാണ് ചെയ്തതെന്നാണ് മൊഴി. സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇദ്ദേഹവും മെമ്മറി കാര്‍ഡ് നഷ്ടമായ കേസില്‍ തനിക്ക് യാതൊരു വിവരവുമില്ലെന്ന മൊഴിയാണ് നല്‍കിയത്. യദുവും മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തന്റെ ഭാഗം ന്യായീകരിച്ചാണ് മൊഴി നല്‍കിയത്.
അതിനിടെ ലാല്‍ സജീവിനെ രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്ന പത്തോളം പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഭാര്യ ബിന്ദു രംഗത്ത് വന്നിരുന്നു. വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ലെന്നും മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും ബിന്ദു പറയുന്നു. ഹൃദ്രോഗിയായ ലാല്‍ സജീവ് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണ്. ഇദ്ദേഹത്തിന് വേറെയും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഭര്‍ത്താവിനെ കേസില്‍പെടുത്താന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ബിന്ദു ആരോപിച്ചിരുന്നു.

KCN

more recommended stories