അര്‍ജന്റീന കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍

 

ഫ്ളോറിഡ: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ അര്‍ജന്റീയ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍. ചിലിയെ ഒരു ഗോളിന് മറികടന്നാണ് ലോക ചാംപ്യന്മാര്‍ അവസാന എട്ടിലെത്തിയത്. ലാതുറോ മാര്‍ട്ടിനെസിന്റെ വകയായിരുന്നു അര്‍ജന്റീനുടെ ഏകഗോള്‍. അവസരങ്ങള്‍ ഒരുപാട് ലഭിച്ചെങ്കിലും പന്ത് ഗോള്‍വര കടക്കാന്‍ 88-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ആദ്യ മത്സരത്തില്‍ അര്‍ജന്റീന കാനഡയെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ ഇനി പെറുവിനെതിരായ മത്സരമാണ് ശേഷിക്കുന്നത്.

പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിനും അര്‍ജന്റീനയായിരുന്നു മുന്നില്‍. 22 ഷോട്ടുകളാണ് അര്‍ജന്റീന പായിച്ചത്. ഇതില്‍ 9 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഗോള്‍വരെ കടന്നത് ഒരെണ്ണം മാത്രം. അതേസമയം മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ചിലി തൊടുത്തത്. ഒന്ന് പോലും അര്‍ജന്റൈന്‍ ഗോള്‍ കീപ്പല്‍ എമിലിയാനോ മാര്‍ട്ടിനെസിനെ പരീക്ഷിക്കാന്‍ പോന്നതായിരുന്നില്ല. മത്സരത്തിന്റെ 62 ശതമാനവും പന്ത് കൈവശം വച്ചത് അര്‍ജന്റീയായിരുന്നു.

എന്നിട്ടും ഗോള്‍ നേടാന്‍ പകരക്കാരനായി എത്തിയ മാര്‍ട്ടിനെസ് വേണ്ടിവന്നു. 72-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസിന് പകരക്കാരനായിട്ടാണ് മാര്‍ട്ടിനെസ് കളത്തിലെത്തുന്നത്. 88-ാം മിനിറ്റില്‍ ഗോളും നേടി. മെസിയുടെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് മാര്‍ട്ടിനെസ് ഗോള്‍ കണ്ടെത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ജയത്തോടെ അര്‍ജന്റീനയ്ക്ക് രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റായി. ചിലി ഒരു പോയിന്റ് മാത്രമായി മൂന്നാമത്. കാനഡയെ ഒരു ഗോളിന് മറികടന്ന പെറുവാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത്.

KCN

more recommended stories