ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരി; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍

ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരി; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍, വാദം സമര്‍പ്പിച്ചു

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണിതെന്നും വിശ്വാസവിഷയങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നും കേന്ദ്രം അറിയിച്ചു.
ദില്ലി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദം സമര്‍പ്പിച്ചു. ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയാണ്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണ്. യുവതി പ്രവേശനം അനുവദിച്ചാല്‍ ആരാധന സ്വഭാവം മാറുമെന്നും വിശ്വാസവിഷയങ്ങളില്‍ കോടതികള്‍ ഇടപെടരുതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. 246 പേജുള്ള വാദമാണ് കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

ശബരിമല യുവതി പ്രവേശനക്കേസില്‍ ഇന്ന് മുതല്‍ സുപ്രധാനവാദമാണ് സുപ്രീംകോടതിയില്‍ നടക്കാന്‍ പോകുന്നത്. ഇന്ന് മുതല്‍ കേരളം പോളിംഗ് ബൂത്തില്‍ എത്താന്‍ പോകുന്ന വ്യാഴ്ച്ച വരെ വാദം നടക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദമാണ് ഇന്ന് മുതല്‍ നടക്കുന്നത്. വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടുന്ന സംഘടനകളുടെ അടക്കം 32 പേരുടെ വാദങ്ങളാണ് ഇതുവരെ സമര്‍പ്പിച്ചത്. യുവതി പ്രവേശനത്തെ അനൂകൂലിക്കുന്ന 12 പേരുടെ വാദങ്ങളും ഇതുവരെ സമര്‍പ്പിച്ചു. പുനഃപരിശോധയെ അനൂകൂലിക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ അനുവദിക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നല്‍കുന്ന ഭരണഘടന ബെഞ്ചില്‍ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാര്‍, എ ജെ മസീഹ്, പി ബി വരാലെ, ആര്‍ മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവര്‍ക്കൊപ്പം ജസ്റ്റിസ് ബി.വി. നാഗരത്‌നയും ഭാഗമാണ്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രില്‍ 14,15,16 തീയതികളിലും നടക്കും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണോ എന്നതില്‍ കൃതൃമായ നിലപാട് പറയാതെയാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. യുവതിപ്രവേശനത്തില്‍ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പുനഃപരിശോധന ഹര്‍ജികളെ പിന്തുണയ്ക്കുന്നതായും യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം വാദിക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാരിന്റെ ആവശ്യം. സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് വാദിക്കുക. ഒരു മണിക്കൂറാകും കേരളത്തിനുള്ള സമയം.

യുവതിപ്രവേശനത്തെ എതിര്‍ത്താണ് ദേവസ്വം ബോര്‍ഡ് വാദങ്ങള്‍ സമര്‍പ്പിച്ചത്. ദേവസ്വം ബോര്‍ഡിനായി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വിയാണ് വാദിക്കുന്നത്. മതാചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികള്‍ അല്ലെന്ന നിലപാടാണ് കേന്ദ്രം അറിയിക്കാന്‍ പോകുന്നത്. ശബരിമലയിലെ യുവതിപ്രവേശനത്തിനു പുറമെ, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം,ഇതര മതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകളുടെ അവകാശം, മുസ്ലിം ബോറ വിഭാഗത്തിലെ ചേല കര്‍മ്മം തുടങ്ങിയ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിശോധിക്കും.

Scroll to Top