പന്ത്രണ്ട് വയസ്സുകാരനെ ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; മാഹി സ്വദേശിക്ക് ഏഴ് വര്‍ഷം കഠിനതടവും, 20,000 രൂപ പിഴയും

പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മാഹി പാറക്കല്‍ മുകുന്ദമാല സ്വദേശി രാജീവനെയാണ് (63) നാദാപുരം പോക്‌സോ കോടതി ജഡ്ജി ദേവന്‍ കെ. മേനോന്‍ ശിക്ഷിച്ചത്. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഴിയൂര്‍ പരദേവതാ ക്ഷേത്ര പരിസരത്ത് വെച്ച് കുട്ടിയെ ബൈക്കില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ക്ഷേത്രത്തിലെ നിത്യസന്ദര്‍ശകനായിരുന്ന പ്രതി, കുട്ടിക്ക് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് വശത്താക്കിയാണ് ക്രൂരകൃത്യം നടത്തിയത്. തുടര്‍ന്ന് പല ദിവസങ്ങളിലും കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായി. ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.കെ. മനീഷ്, എ.എസ്.ഐ പി. വൈജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി. പിഴ തുക അടച്ചില്ലെങ്കില്‍ പ്രതി കൂടുതല്‍ കാലം തടവ് അനുഭവിക്കേണ്ടി വരും.

Scroll to Top