അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയില്‍, പ്രതികള്‍ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. പണം എണ്ണി തിട്ടപ്പെടുത്തുന്നതിനൊപ്പം പ്രതികള്‍ നോട്ടുകെട്ടുകള്‍ വസ്ത്രത്തിലും ഒളിപ്പിച്ചു. 39 ദിവസത്തിനിടെ 70 തവണ തട്ടിപ്പ് നടന്നതായി എസ്ഐടി കണ്ടെത്തി.
500 രൂപ നോട്ടു കെട്ടുകള്‍ക്ക് ആവര്‍ത്തിച്ച് കുറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥര്‍ പണം കൃത്യമായി എണ്ണി തിട്ടപ്പെടുത്തിയില്ല. നോട്ട് കെട്ടുകള്‍ മാത്രമായി എണ്ണി വൗച്ചറുകള്‍ നല്‍കി. മോഷ്ടിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പ്രതികള്‍ ആദ്യം തന്നെ മാറ്റിയിരുന്നു. സംഭാവന പെട്ടിയില്‍ നിന്നുള്ള ആഭരണങ്ങളുടെ പട്ടിക പിന്നീടാണ് തയ്യാറാക്കിയിരുന്നത്. ഇത് തട്ടിപ്പ് നടത്താന്‍ പ്രതികളെ സഹായിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്രത്തില്‍ നിന്നും തട്ടിയെടുത്ത പണം സൂക്ഷിച്ചത് ശൗചാലയത്തിലെന്ന വിവരവും പുറത്ത് വന്നു. ശൗചാലയത്തില്‍ സൂക്ഷിച്ച ശേഷം പണം പുറത്തേക്ക് കടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ബാങ്ക് ജീവനക്കാരെ അടക്കം കൂടുതല്‍ പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 5 വരെ ഉള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചത്. 39 ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് 70 തവണ സംഭാവന തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. 2022 മുതല്‍ 2025 വരെ ഉള്ള ട്രസ്റ്റിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടും പരിശോധിച്ചു.
ജുഡീഷ്യല്‍ കസ്റ്റസിയില്‍ വിട്ട പ്രതികളെ അന്വേഷണസംഘം വീണ്ടും വിശദമായി ചോദ്യം ചെയ്യും. മൂന്നു ദിവസത്തേക്കാണ് എട്ട് പ്രതികളെയും കസ്റ്റഡിയില്‍ വിട്ടത്. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു




