ടേക്ക് ഓഫിന് പിന്നാലെ കൂപ്പുകുത്തി വിമാനം, കാത്തുനിന്നവര്‍ക്ക് മുന്നില്‍ കത്തിയമര്‍ന്ന് സ്‌കൈ ഡൈവിംഗ് സംഘം, യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു

ആദ്യമായി സ്‌കൈ ഡൈവിംഗ് ചെയ്ത് എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് മുന്നിലേക്കാണ് വിമാനം തകര്‍ന്ന് വീണത്.
ടോംബ്ലെയ്ന്‍: ആദ്യമായി സ്‌കൈ ഡൈവിംഗിനൊരുങ്ങിയ സംഘത്തെ കാത്തിരുന്നത് മരണം. സ്‌കൈ ഡൈവിംഗ് സംഘവുമായി പുറപ്പെട്ട വിമാനം തകര്‍ന്ന് 11 പേര്‍ക്ക് ദാരുണാന്ത്യം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും 10 യാത്രക്കാരുമാണ് കൊല്ലപ്പെട്ടത്. ഫ്രാന്‍സിന്റെ കിഴക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ സ്‌കൈ ഡൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരാണ്. രാവിലെ പത്ത് മണിയോടെ ഫ്രാന്‍സിലെ നാന്‍സി എസ്സേ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം വൈകാതെ തകരുകയായിരുന്നു. സംഭവത്തില്‍ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം നടത്തുമെന്ന് മന്ത്രിമാര്‍ വിശദമാക്കി.

സ്‌കൈ ഡൈവിംഗിന് പുറപ്പെട്ട യാത്രക്കാരുടെ ബന്ധുക്കളുടെ മുന്നില്‍ വച്ചാണ് വിമാനം തകര്‍ന്ന് വീണത്. ആദ്യമായി സ്‌കൈ ഡൈവിംഗ് ചെയ്ത് എത്തുന്ന ബന്ധുക്കളെ സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് മുന്നിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. സംഭവത്തിന് ദൃക്‌സാക്ഷികളായ ഉറ്റവര്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ നേരിടാന്‍ ആവശ്യമായ സഹായം ചെയ്യുമെന്നാണ് മേയര്‍ വിശദമാക്കിയത്. വിമാനത്താവളത്തിന്റെ അവസാന ഭാഗത്താണ് വിമാനം തകര്‍ന്ന് വീണത്. ഇത് ജനവാസ മേഖലയ്ക്കും ഷോപ്പിംഗ് സെന്ററിനും സമീപത്താണ്. വിമാനം തലനാരിഴയ്ക്കാണ് സമീപത്തെ കെട്ടിടങ്ങളുടെ മുകളിലേക്ക് വീഴാതിരുന്നത്. കൊല്ലപ്പെട്ട സ്‌കൈഡൈവര്‍മാരില്‍ ഏറെയും നഴ്‌സുമാരാണ്. മേഖലയിലെ ഒരു നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് വാരാന്ത്യ ആഘോഷത്തിനായി എത്തിയതായിരുന്നു ഇവര്‍.

ഫ്രാന്‍സിന്റെ സ്‌കൈ ഡൈവിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചത്.ടേക്ക് ഓഫിന് പിന്നാലെ വലത് വശത്തേക്ക് തിരിഞ്ഞ വിമാനം താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പിന്നാലെ വിമാനത്തിന് തീ പിടിച്ചു. വിമാനത്തിലുണ്ടായിരുന്നവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലെന്ന പോലെ ഫ്രാന്‍സിലും ഉഷ്ണ തരംഗം ശക്തമാവുന്നതിനിടെയാണ് അപകടമുണ്ടായത്.

Scroll to Top