വൈദ്യുതി നിയന്ത്രണം തുടരും; മഴ കനത്തില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി


വദ്യുതി നിയന്ത്രണം തുടരുകയാണ്. കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ശ്രമം പരാജയപ്പെട്ടതും അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കുന്നു. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. കൂടുതല്‍ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. മഴ കനത്തില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചത്.

അതേസമയം ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമര്‍പ്പിച്ചില്ലെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. കെഎസ്ഇബി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങള്‍ നല്‍കിയില്ലെന്നാണ് വിമര്‍ശനം. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമര്‍ശമുള്ളതായും കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശം. മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാന്‍ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവില്‍ പറയുന്നുണ്ട്.

മുന്‍വര്‍ഷങ്ങളിലെ ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫുട്‌ബോള്‍ ലോകകപ്പ് മത്സരം കാണാന്‍ രാത്രി വൈകിയും ആളുകള്‍ ഉണര്‍ന്നിരിക്കുന്നതിനാല്‍ രാത്രിയില്‍ വൈദ്യുതി ഉപഭോഗം കൂടുതലാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. കാലവര്‍ഷത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവില്‍ കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ജലസംഭരണികളില്‍ 58.58 ശതമാനം വെള്ളം ഉണ്ടായിരുന്നു.

Scroll to Top