താമസ, തൊഴില്‍ നിയമലംഘകരും അതിര്‍ത്തി സുരക്ഷാ നിയമലംഘകരുമാണ് പിടിയിലായത്.
റിയാദ്: തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ച 11,955 പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തി. ജനുവരി ഒമ്പത് മുതല്‍ 15 വരെയുള്ള കണക്കാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തെ പിടിയിലായ ആളുകളെയാണ് ഈ കാലയളവില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കയറ്റിവിട്ടത്. ഇതേ കാലയളവില്‍ 21,485 ഓളം നിയമലംഘകരാണ് പുതുതായി പിടിയിലായത്.
സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീല്‍ഡ് പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 13,592 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,853 അതിര്‍ത്തി സുരക്ഷാലംഘകരും 3,070 തൊഴില്‍ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,568 പേര്‍ അറസ്റ്റിലായി. ഇതില്‍ 50 ശതമാനവും എത്യോപ്യന്‍ പൗരന്മാരാണ്. 47 ശതമാനം യമനികളും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനിടെ 64 പേര്‍ അറസ്റ്റിലായി. താമസ, ജോലി, അതിര്‍ത്തി സുരക്ഷാ നിയമലംഘകര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കിയ 16 പേര്‍ വേറെയും പിടിയിലായിട്ടുണ്ട്. നിലവില്‍ നടപടികള്‍ നേരിടുന്ന 33,007 നിയമലംഘകരില്‍ 30,335 പുരുഷന്മാരും 2,672 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളില്‍ 25,164 പേരെ അവരുടെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തു. ഇവരില്‍ 2,864 പേരെ നിലവില്‍ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്.