കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നു, വീണത് പ്ലാറ്റ്‌ഫോമിലേക്ക്; ഒഴിവായത് വന്‍ദുരന്തം

മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവറാണ് തകര്‍ന്നുവീണത്. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവറാണ് തകര്‍ന്നുവീണത്. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഒരു തീവണ്ടി ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്നു. അതില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലാണ് ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്തിരുന്നത്. മുകളിലെ മേല്‍ക്കൂര ഉള്‍പ്പെടെയാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് തകര്‍ന്നുവീണിരിക്കുന്നത്. രാവിലെ പതിനൊന്നേകാലോടെയാണ് സംഭവമുണ്ടായത്.

കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. രാവിലെയും ശക്തമായ മഴയായിരുന്നു. കെട്ടിടത്തിന് വിള്ളലുണ്ടെന്നും കാലപ്പഴക്കം മൂലം തകര്‍ച്ചയിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനുള്ള ആലോചനകള്‍ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. രാവിലെ റെയില്‍വേ ജീവനക്കാര്‍ ഇവിടെ പരിശോധിക്കാനെത്തിയിരുന്നു. അപകടം നടക്കുന്ന സമയത്ത് പ്ലാറ്റ്‌ഫോമുകളിലൊന്നും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വന്‍ അപകടമാണ് ഒഴിവായത്.

130 കൊല്ലം പഴക്കമുള്ള ക്ലോക്ക് ടവറാണ് തകര്‍ന്നുവീണത്. ഇലക്ടിക്കല്‍ ലൈനിന് മുകളിലേക്ക് വീണത്. മംഗലാപുരം തിരു. ഏറനാട് വൈകിയോടുന്നു. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലേക്ക് യാത്രക്കാര്‍ക്ക് പ്രവേശനമില്ല. റെയില്‍വേ സ്റ്റേഷനില്‍ സുരക്ഷ ഓഡിറ്റ് വേണമെന്ന് മുഹമ്മദ് റിയാസ് എംഎല്‍എ ആവശ്യപ്പെട്ടു. ഡിആര്‍എം കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ചിരുന്നു. കെട്ടിടത്തിന് പഴക്കം ഉണ്ടെന്ന് കണ്ടെത്തിയിട്ടും നിയന്ത്രണമോ മുന്‍കരുതലോ എടുത്തില്ല.

Scroll to Top