ഇടതുപക്ഷം എതിര്, ലേബര്‍ കോഡില്‍ കരട് വിജ്ഞാപനം ഇറക്കിയെന്ന് സമ്മതിച്ച് തൊഴില്‍ മന്ത്രി; തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: ഇടതുപക്ഷം തള്ളിപ്പറയുമ്പോഴും ലേബര്‍ കോഡില്‍ കേരള സര്‍ക്കാരും കരട് വിജ്ഞാപനം ഇറക്കിയത് സമ്മതിച്ച് തൊഴില്‍ മന്ത്രി. തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ലേബര്‍ കോഡിനെ പരസ്യമായി തള്ളിപ്പറയുമ്പോഴും കോഡ് അനുസരിച്ചുള്ള കരട് ചട്ടങ്ങള്‍ സംസ്ഥാന തൊഴില്‍ വകുപ്പ് തയാറാക്കി. ചട്ടങ്ങള്‍ തയ്യാറാക്കുക മാത്രമാണ് ചെയ്തത് എന്നും നടപ്പാക്കാനുള്ള ഒരു തുടര്‍ നടപടിയും ചെയ്തിട്ടില്ലെന്നും മന്ത്രി പറയുന്നു.

ലേബര്‍കോഡില്‍ സംസ്ഥാനം നിലപാട് അറിയിച്ചതാണ്. മാധ്യമപ്രവര്‍ത്തകരെ പോലും ബാധിക്കുന്ന രീതിയിലാണ് നിയമം. കേന്ദ്ര ലേബര്‍ സെക്രട്ടറി വിളിച്ചയോഗത്തില്‍ നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നു. സംസ്ഥാന തൊഴില്‍ സെക്രട്ടറിയും പങ്കെടുത്തിരുന്നു. ഈ നിര്‍ദ്ദേശപ്രകാരം ഒരു കരട് പ്രസിദ്ധീകരിച്ചുവെന്നും 19 ന് തൊഴില്‍ കോണ്‍ക്ലേവ് വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രതൊഴില്‍ കോഡ് അംഗീകരിക്കുന്നില്ല. സംസ്ഥാനത്തിന്റെ നിലപാട് കേന്ദ്രത്തെ ശക്തമായി അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. വേതനകോഡില്‍ ഒരു കരട് വിജ്ഞാപനം ഇറങ്ങിയല്ലാതെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

നാളെ ട്രേഡ്യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള സുപ്രീം കോടതിവിധിയില്‍ റിവ്യൂ നല്‍കുന്ന കാര്യം പരിശോധിക്കും പരിശോധിക്കുമെന്നും അഭിഭാഷകന്‍ കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിച്ചില്ലേയെന്ന് സംശയമെന്നും മന്ത്രി പ്രതികരിച്ചു. വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തിന്റെ പുരോഗതി കോടതി മനസിലാക്കാത്തതില്‍ ദുഖമുണ്ട്. 14000 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll to Top