ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, ഹോര്‍മുസ് ഇനി അമേരിക്ക നിയന്ത്രിക്കുമെന്ന് ട്രംപ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസില്‍ അമേരിക്ക നാവിക ഉപരോധം തുടങ്ങി, എന്നാല്‍ ചെങ്കടലിലെ ബാബ് അല്‍ മന്ദബ് അടയ്ക്കുമെന്ന് ഇറാന്‍ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാന്‍, യുഎഇ ടാങ്കറിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടതായി യുഎഇ സ്ഥിരീകരിച്ചു.
ദുബായ്: ഇറാനും അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നു. ഇറാന്‍ ഹോര്‍മുസില്‍ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അതേസമയം, ഹോര്‍മുസില്‍ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോര്‍മൂസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. തൊട്ടുപിന്നാലെ മറുപടിയുമായി ഇറാനും രം?ഗത്തെത്തി. ഹോര്‍മൂസ് കൈകാര്യം ചെയ്യാന്‍ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലില്‍ ബാബ് അല്‍ മന്ദബ് അടയ്ക്കുമെന്നും ഇറാന്‍ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പ്രസ് ടിവിയിലൂടെയായിരുന്നു ഭീഷണി. ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങള്‍ പട്ടിണി മുന്നില്‍ കാണുമെന്നും ഇറാന്‍ വ്യക്തമാക്കി.

യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും അമേരിക്കയും ഉള്‍പ്പെട്ട സംഘര്‍ഷം കൂടുതല്‍ വഷളാകുന്നതിന്റെ ഭാഗമായാണ് ചെങ്കടലിലെ ബാബ് അല്‍ മന്ദബ് അടച്ചുപൂട്ടുമെന്ന പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. യുഎസ് -ഇസ്രായേല്‍-ഇറാന്‍ യുദ്ധ പശ്ചാത്തലത്തിലാണ് ഈ നീക്കം. തങ്ങള്‍ക്ക് നേരെ സൗദി അറേബ്യ ആക്രമണം തുടര്‍ന്നാല്‍ ബാബ് അല്‍ മന്ദബ് പാത അടയ്ക്കുമെന്നും, ഇതോടെ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 200 ഡോളറായി ഉയര്‍ന്നേക്കുമെന്നുമാണ് യെമന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഇന്ധന വിപണി തകരുമെന്നും പല രാജ്യങ്ങളും പട്ടിണി മുന്നില്‍ കാണേണ്ടി വരുമെന്നും ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നു. ആഗോള എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള തന്ത്രപ്രധാന പാതയാണിത്. ഈ ഭീഷണിയെത്തുടര്‍ന്ന് സൗദി അറേബ്യ ഈ പാതയിലൂടെയുള്ള തങ്ങളുടെ എണ്ണക്കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അമേരിക്കയുടെ പിന്തുണയോടെ സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാത അടച്ചുപൂട്ടാനുള്ള സാധ്യത വര്‍ദ്ധിച്ചതോടെ ആഗോള എണ്ണ വിതരണത്തില്‍ കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയിലാണ് വിപണി.

Scroll to Top