ിന്‍ യമാലിന് ടൂര്‍ണമെന്റില്‍ ആകെ ഒരു ഗോള്‍ മാത്രമുള്ളപ്പോഴാണ് സ്‌പെയിനിന്റെ ‘സൈലന്റ് കില്ലര്‍’ മിക്കേല്‍ ഒയര്‍സബാല്‍ അഞ്ച് ഗോളുകളുമായി ചരിത്രം കുറിക്കുന്നത്.
ഡാളസ്: ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സ്‌പെയിന്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുമ്പോള്‍ ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് അവരുടെ അതിശയിപ്പിക്കുന്ന സംഘശക്തിയെക്കുറിച്ചാണ്. സൂപ്പര്‍ താരം ലാമിന്‍ യമാലിന്റെ തിളക്കത്തിനപ്പുറം, മിന്നും ഗോളുകളുമായി ഒയര്‍സബാലും പെഡ്രോ പോറോയും ഉറച്ച കോട്ടയായി സ്പാനിഷ് പ്രതിരോധവും നിലയുറപ്പിച്ചപ്പോള്‍ ഫ്രഞ്ച് സൈന്യത്തിന് ആയുധം വെച്ചു കീഴടങ്ങേണ്ടി വന്നു.
കൗമാര വിസ്മയം ലാമിന്‍ യമാലിന് ടൂര്‍ണമെന്റില്‍ ആകെ ഒരു ഗോള്‍ മാത്രമുള്ളപ്പോഴാണ് സ്‌പെയിനിന്റെ ‘സൈലന്റ് കില്ലര്‍’ മിക്കേല്‍ ഒയര്‍സബാല്‍ അഞ്ച് ഗോളുകളുമായി ചരിത്രം കുറിക്കുന്നത്. മുന്‍പ് കാബോ വെര്‍ദെക്കെതിരായ മത്സരത്തില്‍ 30 മിനിറ്റോളം പന്ത് കിട്ടാതെ ഗ്രൗണ്ടില്‍ വെറുതെ ഓടേണ്ടി വന്നതിന്റെ വലിയ നാണക്കേടും നിരാശയും ഒയര്‍സബാലിനുണ്ടായിരുന്നു. എന്നാല്‍ ഇന്നവന്‍ ഒരു ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന മൂന്നാമത്തെ മാത്രം സ്പാനിഷ് താരമെന്ന റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുന്നു. സ്‌പെയിനിന്റെ ആക്രമണ നിരയില്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ ഏറ്റവും വിശ്വസ്തനായ ആയുധമായി ഒയര്‍സബാല്‍ മാറിക്കഴിഞ്ഞു.
മറ്റൊരു അദ്ഭുതം പ്രതിരോധ താരം പെഡ്രോ പോറോയുടെ പ്രകടനമാണ്. ഒരാഴ്ച മുന്‍പ് വരെ സ്‌പെയിന്‍ ദേശീയ ടീമിനായി ഒരൊറ്റ അന്താരാഷ്ട്ര ഗോള്‍ പോലും പോറോയുടെ പേരിലുണ്ടായിരുന്നില്ല. ഓസ്ട്രിയക്കെതിരായ മത്സരത്തില്‍ കന്നി ഗോള്‍ കുറിച്ച താരം, ഇന്നിതാ ഫ്രാന്‍സിന്റെ നെഞ്ചകം പിളര്‍ന്ന് വീണ്ടുമൊരു മിന്നും ഗോള്‍ സ്വന്തമാക്കിയിരിക്കുന്നു. ഒരു ഡിഫന്‍ഡറില്‍ നിന്ന് ഇതിലും വലിയ എന്ത് മാന്ത്രികതയാണ് ഒരു ടീമിന് പ്രതീക്ഷിക്കാനാകുക!




