യുദ്ധത്തിന് അയവില്ല; ഇറാനിലുടനീളം ആക്രമണം തുടര്‍ന്ന് യുഎസ്, ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ച് ഇറാന്റെ തിരിച്ചടി


രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നാണ് ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചത്

തെഹ്റാന്‍: ഇറാനിലുടനീളം ആക്രമണം തുടര്‍ന്ന് അമേരിക്ക. ഖേഷം ദ്വീലുണ്ടായ സ്ഫോടനത്തില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ബന്തര്‍ അബാസിലും ചബഹറിനും ആക്രണണമുണ്ടായി. അഹ്വാസ് ക്യാന്‍സര്‍ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നു. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്നാണ് ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചത്. ആതേസമയം അറബ് മേഖലയിലെ യു എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാനും തിരിച്ചടി തുടരുകയാണ്. കുവൈറ്റിലും ബഹ്‌റൈനിലും ആക്രമണം നടത്തി.

ഇറാന്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്നാണ് ബഹ്‌റൈന്‍ പ്രധിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇറാന്‍ ആക്രമണത്തെ അപലപിച്ച് യുഎഇയും രംഗത്ത് വന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ ഇറാനിയന്‍ തുറമുഖത്തേക്ക് നീങ്ങാന്‍ ശ്രമിച്ച ഒരു എണ്ണക്കപ്പലിനെ, ഹെല്‍ഫയര്‍ മിസൈലുകള്‍ പ്രയോഗിച്ച് പ്രവര്‍ത്തനരഹിതമാക്കിയതായി യുഎസ് സൈന്യം അറിയിച്ചു. അതേസമയം റോമില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ നിന്ന് പരിമിതമായ അളവില്‍ ഇസ്രയേലി സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ലെബനനും ഇസ്രായേലും സമ്മതമറിയിച്ചതായും യുഎസ് പറയുന്നു.

പകലും ആക്രമണം നടത്തി അമേരിക്ക; ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍; 6 പ്രവിശ്യകളില്‍ 12-ാം ക്ലാസ് പരീക്ഷ മാറ്റി
കഴിഞ്ഞ ദിവസങ്ങളിന്‍ നടന്ന യുഎസ് ആക്രമണത്തില്‍ 35 പേര്‍ മരിച്ചതായും 300 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സൗദിക്കും കുവൈറ്റിനും കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാനാണ് അമേരിക്കന്‍ നീക്കം. സൗദിക്ക് 1.96 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും കുവൈറ്റിനായി 484 മില്യണ്‍ ഡോളറിന്റെ പ്രത്യക വിമാന സംരക്ഷണ പാക്കേജിനും അമേരിക്ക അംഗീകാരം നല്‍കി.

ഇന്നലെ പകലും ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാന്‍ ഉപയോഗിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ സൈനിക ശേഷി കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്നായിരുന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നത്. ഇറാന്റെ തീരദേശ സൈനിക കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും വാണിജ്യ കപ്പല്‍ഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക സംവിധാനങ്ങളെ തകര്‍ക്കുകയെന്നതാണ് ലക്ഷ്യമെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. പശ്ചിമേഷ്യയില്‍ ആശങ്ക തുടരുന്ന സാഹചര്യത്തില്‍ നാലാം ദിനവും എണ്ണവില കുതിക്കുകയാണ്. ക്രൂഡ് ഓയില്‍ വിലയില്‍ 0.4 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

Scroll to Top