മൊഗ്രാല്‍ പുഴയോരത്തേയും, തീരത്തേയും മാലിന്യ നിക്ഷേപം: ജില്ല കളക്ടറുടെ ഇടപെടല്‍, പരിശോധന നടത്തി കുമ്പള പഞ്ചായത്ത് -ആരോഗ്യ വകുപ്പ്.

മൊഗ്രാല്‍. മൊഗ്രാല്‍ പുഴയോരത്തെ കണ്ടല്‍ക്കാടുകളിലേക്കും, ജലാശയത്തിലേക്കും രാത്രിയുടെ മറവില്‍ വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നതായും, മൊഗ്രാല്‍ തീരത്ത് മാലിന്യങ്ങള്‍ വലിച്ചെറിഞ് കത്തിക്കുന്നതായും കാണിച്ച് uകൊപ്പളം ഫ്രണ്ട്‌സ് ക്ലബ് നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പരിശോധന നടത്താനും നടപടി സ്വീകരിക്കാനും കുമ്പള പഞ്ചായത്ത് -ആരോഗ്യവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പഞ്ചായത്ത് -ആരോഗ്യവകുപ്പ് വിഭാഗം എച്ച് ഐ സൗമ്യയുടെ നേതൃത്വത്തില്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പുഴയോരത്ത് പ്ലാസ്റ്റിക് കവറിലാക്കി തള്ളിയ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനാ അംഗങ്ങള്‍ മുഖേന പരിശോധിച്ചു.ക്ലബ് പ്രതിനിധി ജലീല്‍ കൊപ്പളവും അനുഗമിച്ചു. വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സമര്‍പ്പിക്കുമെന്നും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ 25,000 രൂപയില്‍ കുറയാത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും എച്ച് ഐ സൗമ്യ പറഞ്ഞു.

ജലാശയത്തിലേക്ക് മാലിന്യം തള്ളുന്നതും, വലിച്ചെറിയുന്നതും വലിയ കുറ്റമാണ്. പുഴയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ വരാന്‍ ഇത് കാരണമാവും. ‘ഡയപ്പറു”കള്‍ അടങ്ങിയ മാലിന്യം ജലാശയത്തിലേക്ക് വലിച്ചെറിയുന്നത് മഞ്ഞപ്പിത്തം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

മാലിന്യ നിക്ഷേപത്തിനെതിരെ നടപടിയുടെ ഭാഗമായി പുഴയോരത്ത് സിസിടിവി സ്ഥാപിക്കണമെന്ന് നേരത്തെ കൊപ്പ ളം ഫ്രണ്ട്‌സ് ക്ലബ്ബ് കുമ്പള പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.ബദിയടുക്കയില്‍ ഏതാനും ദിവസം മുമ്പാണ് പൊതു ഇ ടങ്ങളില്‍ മാലിന്യം വലിച്ചറിയുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചത്.

ഫോട്ടോ: മൊഗ്രാല്‍ പുഴയോരത്തെ മാലിന്യ നിക്ഷേപം പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിക്കുന്നു.

Scroll to Top