ശബരിമല നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും; മന്ത്രി കെ മുരളീധരന്‍

ശബരിമലയിലെ നെയ്യില്‍ ക്രമക്കേട് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു.ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് ദേവസ്വം സെക്രട്ടറി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കുന്നത്. സമയ ബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കി.

ശബരിമലയിലെ നെയ്യ് വിതരണത്തിലുണ്ടായത് കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. 2025-2026 കാലയളവിലേക്ക് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം ലിറ്റര്‍ നെയ്യ് വാങ്ങാനുള്ള കരാറാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മില്‍മയും തമ്മിലുണ്ടായിരുന്നത്. ഇതില്‍ ഒന്നര ലക്ഷം ലിറ്റര്‍ നെയ്യ് മില്‍മ വിതരണം ചെയ്തു. ബാക്കി നല്‍കിയിട്ടില്ല. അയ്യായിരം ലിറ്ററിന്റെ 30 ബാച്ചായാണ് ശബരിമലയില്‍ നെയ്യെത്തിയത്. ഇതില്‍ ആറ് ബാച്ച് മാത്രമാണ് പരിശോധിക്കാനായത് . ഇവയെല്ലാം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തി. ഇത് സാധാരണയായി ഭക്ഷ്യവസ്തുവില്‍ മായം കലര്‍ത്തിയ സംഭവം മാത്രമല്ല. വിശ്വാസികളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചൂഷണം ചെയ്യുകയുമാണ് ഉണ്ടായത്. മില്‍മയില്‍ നിന്ന് ശബരിമലയിലേക്ക് നെയ്യ് എത്തിച്ച രീതിയുള്‍പ്പെടെ അന്വേഷിക്കണം മന്ത്രി കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ എത്തിച്ച ശേഷമാണോ അതിന് മുമ്പാണോ ക്രമക്കേട് നടന്നതെന്ന് വ്യക്തമാകണം. ഏതായാലും ഇനി ഇത്തരമൊരു സംഭവം ഉണ്ടാകില്ല. അതിനുള്ള മുന്നൊരുക്കം സര്‍ക്കാര്‍ നടത്തും. ഇനിമുതല്‍ ശബരിമലയില്‍ ഉപയോഗിക്കുന്ന നെയ്യുടെ പരിശോധന ബാച്ച് അടിസ്ഥാനത്തില്‍ നടത്തും.
പുറത്തുനിന്ന് വാങ്ങിയാല്‍ നിര്‍മ്മാണകേന്ദ്രം മുതല്‍ എത്തിക്കുന്നത് വരെയുള്ള ഘട്ടം ഡിജിറ്റല്‍ ട്രാക്കിംഗ് നടത്തും.സപ്ലൈ ചെയിനിലെ ഡിജിറ്റല്‍ മൂവ്‌മെന്റ് രജിസ്റ്റര്‍ ഉള്‍പ്പെടെ ഉറപ്പാക്കുമെന്നും മന്ത്രി കെ.മുരളീധരന്‍ വ്യക്തമാക്കി.

Scroll to Top