LPST റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ ചര്‍ച്ച

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരുന്ന LPST റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചര്‍ച്ച. റാങ്ക് ഹോള്‍ഡേഴ്‌സിനെ പ്രതിനിധീകരിച്ച് മൂന്ന് പേര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചയക്ക് വിളിക്കുന്നത്. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാലകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാര്‍ ഇത് അം?ഗീകരിക്കാന്‍ തയാറായിരുന്നില്ല.

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ റാങ്ക് ഹോള്‍ഡേഴ്‌സിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. ഇതിനിടെ, ആസൂത്രണബോര്‍ഡിലെ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ വിവരങ്ങള്‍ അപേക്ഷകന് നല്‍കണമെന്ന വിവരാവകാശ കമ്മിഷന്‍ ഉത്തരവിനെതിരായ PSC-യുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. പ്ലാനിങ് ബോര്‍ഡിലേക്കുള്ള പരീക്ഷയുമായി ബന്ധപ്പെട്ടായിരുന്നു വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. മൂന്നാം റാങ്കുകാരന്‍ നല്‍കിയ അപേക്ഷയിലാണ് ഒന്നും രണ്ടും റാങ്കുകാരുടെ വിവരങ്ങള്‍ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.എന്നാല്‍ മറ്റ് ഉദ്യോഗാര്‍ഥികളുടെ മാര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത വിവരങ്ങളാണെന്നാണ് പി.എസ്.സി വാദം.

വിവരാവകാശ നിയമത്തിന്‍ വ്യക്തിഗത വിവരങ്ങള്‍ക്ക് സംരക്ഷണമുണ്ട്. 1.25 കോടിയിലധികം ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് നടപടികള്‍ PSC കൈകാര്യം ചെയ്യുന്നുണ്ട്. ഓരോരുത്തരുടെയും രേഖകള്‍ നല്‍കുന്നത് പ്രായോഗികമല്ല. ഇത്തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് അനുവദിച്ചാല്‍ സര്‍ട്ടിഫിക്കറ്റുകളും അക്കാദമിക് രേഖകളും ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകള്‍ക്ക് വഴിയൊരുങ്ങുമെന്നും ഹര്‍ജിയിലുണ്ട്.

Scroll to Top