ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 9-ാം പ്രതിക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി വിധി; ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഒന്‍പതാംപ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ ഹൈക്കോടതി ഹരീഷ് കുമാറിനും ബാധകമാക്കി. സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

പ്രോസിക്യൂട്ടര്‍ ഒത്തുകളിച്ചാണ് പ്രതിക്ക് ജാമ്യം ലഭിച്ചത് എന്നായിരുന്നു എസ്ഐടിയുടെ ആരോപണം. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.ഈ ഹര്‍ജിയില്‍ ഹരീഷിന്റെ അടക്കം മറുപടിവാദം ഹൈക്കോടതി കേള്‍ക്കുകയും തുടര്‍ന്ന് ജാമ്യം റദ്ദാക്കാണ്ടേതില്ല എന്ന തീരുമാനത്തിലേക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കടന്നക്കുകയുമായിരുന്നു. നേരത്തെ എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലാണ് നേരത്തെ ഒന്‍പതാം പ്രതിയായ ഹരീഷിന് ജാമ്യം ലഭിച്ചത്.

മെയ് 27നാണ് സിഎംആര്‍എല്‍-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെ ഇ ഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്നാരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്ന് റെയ്ഡ് കഴിഞ്ഞു പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

Scroll to Top