10 വര്‍ഷത്തെ പ്രണയം; ഗുരുവായൂരില്‍ മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം

ഗുരുവായൂര്‍: മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി ചാര്‍ത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് ഗുരുവായൂരിലെ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ചടങ്ങിന് സാക്ഷിയായി ഇരുവരുടെയും ബന്ധുക്കള്‍ക്കൊപ്പം 22കാരന്‍ മകന്‍ വേദിക് ശങ്കറും ഉണ്ടായിരുന്നു.

സ്റ്റുഡന്റ് വീസയില്‍ 2008ലാണ് നിതിന്‍ ചന്ദ് യുകെയിലേക്കു പോകുന്നത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഐടി മാനേജ്‌മെന്റില്‍ മാസ്റ്റേഴ്സിനായി യുകെയിലേക്കു വിമാനം കയറല്‍. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ സ്‌കൂള്‍ സഹപാഠി കൂടിയാണ് നിതിന്‍. പിതാവ് വെറ്ററിനറി ഫീല്‍ഡ് ഓഫിസറായി വിരമിച്ച പാമ്പാക്കുട കുന്നത്തോത്ത് കെ.എന്‍.ചന്ദ്രന്‍, മാതാവ് പാമ്പാക്കുട മുന്‍ ഗ്രാമപഞ്ചായത്തംഗമായ രാജമ്മ. ഇവരുടെ ഏക മകളാണ് നിതിന്‍. മാസ്റ്റേഴ്സിനുശേഷം നിതിന്‍ പിഎച്ച്ഡി ചെയ്യുന്നതിനിടയിലാണ് യുകെ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി വീസ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയത്. ഇത്തരത്തില്‍ വീസ റദ്ദാക്കപ്പെട്ടവരില്‍ നിതിനും ഉള്‍പ്പെട്ടിരുന്നു. വീസ പോലും തുലാസിലായതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് അതിനെതിരെ യുകെ പാര്‍ലമെന്റില്‍ നിതിന്‍ ശക്തമായി ലോബിയിങ് നടത്തുകയും പാര്‍ലമെന്റ് കമ്മിറ്റികള്‍ക്കു മുന്‍പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഈ പോരാട്ടത്തിനിടയിലാണ് അന്ന് യുകെ പാര്‍ലമെന്റ് അംഗമായിരുന്ന മാര്‍ട്ടിന്‍ ഡേയെ നിതിന്‍ പരിചയപ്പെടുന്നത്

Scroll to Top