മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ക്ക് തിരിച്ചടി; കുറ്റപത്രം ഈ മാസം 31ന് വായിക്കും

കേസ് പരിഗണിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഉത്തരവിട്ടു.
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാന്‍ പൂര്‍ണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ഉത്തരവിട്ടു. അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങള്‍ വനംവകുപ്പിന്റെ പെര്‍മിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്.

കേസില്‍ ഒന്നാം പ്രതി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. അതേസമയം, പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ അപേക്ഷ പരിഗണിച്ച്, രണ്ടും മൂന്നും പ്രതികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിങ് വഴി 31ന് ഹാജരാകാന്‍ കോടതി അനുവാദം നല്‍കി. വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് കോടതിയുടെ പുതിയ ഉത്തരവ്.

Scroll to Top