ഗവര്‍ണറുടെ നടപടികളും വന്ദേമാതരം വിഷയവുമടക്കം ചൂണ്ടിക്കാട്ടി ഇവിടെ ഒരു സര്‍ക്കാരുണ്ടോയെന്ന് പിണറായിയുടെ ചോദ്യം; യുവജനത ഒന്നിക്കണമെന്നും ആഹ്വാനം

തൃശൂര്‍: കേരള സര്‍ക്കാരിനും യു ഡി എഫിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്ത്. എ ഐ സി സി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതടക്കം ചൂണ്ടിക്കാട്ടിയ പിണറായി, ആര്‍ എസ് എസ് അജണ്ടയ്ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് ആരോപിച്ചു. ദേശീയ ഗീതവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസ് കൈക്കൊള്ളുന്ന നിലപാടുകള്‍ അവരുടെ പ്രീണന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഗവര്‍ണറുടെ നടപടികളെ ചോദ്യം ചെയ്യാത്തതിലും ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പിണറായി വിമര്‍ശനം അഴിച്ചുവിട്ടു.

വിദ്യാഭ്യാസ രംഗത്തെ കാവിവല്‍ക്കരണത്തിന് സംസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെ നേതൃത്വം നല്‍കുകയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. പി എം ശ്രീ പദ്ധതിയെ അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ചവര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരെ കാവിവല്‍ക്കരണത്തിന് ഒത്താശ ചെയ്യുകയാണ്. കാലടി സര്‍വകലാശാലയിലെ പ്രതീകാത്മക പ്രതിഷേധത്തിന്റെയടക്കം പേരില്‍ ഗവര്‍ണര്‍, ഡി ജി പിയെയും പിന്നീട് പി എസ് സി സെക്രട്ടറിയെയും വിളിച്ചുവരുത്തിയത് ചൂണ്ടിക്കാണിച്ച്, സംസ്ഥാനത്ത് ഒരു സര്‍ക്കാരുണ്ടോ എന്ന് പിണറായി ചോദിച്ചു. ഭരണഘടനാപരമായ പരിധികള്‍ ലംഘിച്ച് ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തില്‍ ആര്‍ എസ് എസ് ഭരണം നടത്താനുള്ള നീക്കങ്ങള്‍ക്കെതിരെ യുവജനത ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വഖഫ് നിയമവുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ച കാര്യം പരാമര്‍ശിച്ച പിണറായി, അമുസ്ലിങ്ങളെ ഒഴിവാക്കി വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കാനുള്ള നീക്കത്തെയും വിമര്‍ശിച്ചു. ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തണമെന്ന് യു ഡി എഫ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നതായും പിണറായി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പിന്നീട് നിലപാട് മാറ്റിയ സര്‍ക്കാര്‍ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ കോടതിയില്‍ ശക്തമായ എതിര്‍പ്പ് അറിയിക്കുകയാണ് വേണ്ടതെന്നും അതിന് തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

Scroll to Top