നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മലയാളികള്‍ അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ് നല്‍കി.

നേപ്പാള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3916 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിദേശികള്‍ അടക്കം പതിനൊന്നായിരിത്തിലധികം പേരെ രക്ഷപ്പെടുത്തിയപ്പോള്‍ ആയിരത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജല വൈദ്യുതി പദ്ധതികളില്‍ പ്രവര്‍ത്തിച്ചിരുന്ന 650ലധികം പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നും നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള തുരങ്ക രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ മേഖലയില്‍ തുടരുകയാണ്.

എന്നാല്‍, നദികളിലും അരുവികളിലും വീണ്ടും ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. അതിനിടെ നേപ്പാള്‍ ദുരന്തത്തില്‍ കൊല്ലം പരവൂര്‍ കോങ്ങാല്‍ സ്വദേശിനി സുനന്ദ മണി രാജനെ കാണാതായി.

മിന്നല്‍ പ്രളയത്തിന് പിന്നാലെ യുപിയില്‍ നിന്ന് 17 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മഹാരാജ്ഗഞ്ച്, കുശിനഗര്‍ എന്നിവിടങ്ങളിലായി കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാനാകാത്ത നിലയിലാണ്.

Scroll to Top