മാസപ്പടി കേസ്; വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുണ്ടെന്ന് ഇഡി, റിയാസിനും പങ്കെന്ന് കണ്ടെത്തല്‍

വീണ വിജയനെതിരെ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്തേക്ക് ഹവാല ഇടപാട് നടത്തിയതില്‍ മന്ത്രി മുഹമ്മദ് റിയാസിന് മുഖ്യ പങ്കുണ്ടെന്നും, ഇതിനായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നും ഇഡി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.
തിരുവനന്തപുരം: മാസപ്പടി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയില്‍ നിന്ന് പിടിച്ചെടുത്ത രേഖകളില്‍ കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവ് ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടന്നത് വന്‍ കള്ളപ്പണ ഇടപാടാണെന്നും വിദേശത്തേയ്ക്ക് ഹവാല ഇടപാട് നടത്തിയതില്‍ മുന്‍ മന്ത്രിയും വീണയുടെ പങ്കാളിയുമായ മുഹമ്മദ് റിയാസിന് മുഖ്യപങ്കെന്നും ഇഡി അവകാശപ്പെടുന്നു. ഇഡി സംസ്ഥാന സര്‍ക്കാരിന് കൈമാറിയ 25 പേജുള്ള കത്തിലെ നിര്‍ണായക വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും കൂട്ടാളികള്‍ ആയെന്ന് ഇഡിയുടെ കത്തില്‍ പറയുന്നുണ്ട്. ഹവാല കടത്തിന് വേണ്ടി 16 അംഗ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. മുന്‍ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും ഈ വാട്‌സ്ആപ് ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പിലെ ഒരു നമ്പര്‍ സേവ് ചെയ്തത് മിനിസ്റ്റര്‍ റിയാസ് എന്ന പേരിലാണ്. ഹവാല ഇടപാടുകാരന്‍ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പില്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തി. 2024 മെയ് മാസത്തില്‍ അടക്കം വീണയും റിയാസും ദുബായിലേക്ക് ഒരുമിച്ചു പോയത് കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി ആയിരുന്നുവെന്ന് ഇഡി പറയുന്നു. വീണയ്ക്ക് ദുബൈയില്‍ വസ്ത്രവ്യാപാരം നടത്തുന്നതിന് എന്ന പേരില്‍ ബിനാമി കമ്പനി സ്ഥാപിക്കാന്‍ ആയിരുന്നു ലക്ഷ്യമെന്ന് ഇഡിയുടെ കത്തില്‍ പറയുന്നു.

വീണയുടേതെന്ന് പറയുന്ന കുറിപ്പുകളുടെ പകര്‍പ്പും സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച കത്തിലുണ്ട്. ഈ കുറിപ്പുകള്‍ താന്‍ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചെന്നും ഇഡി പറയുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പിണറായി വിജയനൊപ്പം വീണ താമസിച്ച വാടക വീട്ടില്‍ മേയ് 27ന് ഇഡി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തതാണ് ഈ രേഖ എന്ന് ഇഡി അവകാശപ്പെടുന്നു.

Scroll to Top