ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്; ചോദ്യം ചെയ്യലില്‍ പിഎസ്‌സി-ക്രൈംബ്രാഞ്ച് പോര്, പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്

പിഎസ്‌സി പരീക്ഷാക്രമക്കേടിലെ ചോദ്യംചെയ്യലില്‍ ക്രൈംബ്രാഞ്ച് പിന്നോട്ടില്ല. മൊഴി നല്‍കാന്‍ എത്തിയേ പറ്റൂ എന്ന് കാട്ടി പിഎസ്‌സിക്ക് ഐ ജി അജീതബീഗം കത്ത് നല്‍കും. കമ്മീഷന്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് വാദം.
തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടിലെ ചോദ്യംചെയ്യലില്‍ പിന്നോട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂ എന്ന് കാട്ടി പിഎസ്‌സി അംഗങ്ങള്‍ക്ക് ഐജി അജിത ബീഗം കത്ത് നല്‍കും. പിഎസ്‌സി കമ്മീഷന്‍ അംഗങ്ങള്‍ക്ക് പ്രത്യേക പരിഗണന ക്രിമിനല്‍ ചട്ടം നല്‍കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന് പിഎസ്‌സി അംഗങ്ങള്‍ കത്ത് നല്‍കിയിരുന്നു. നിയമസഭ സമിതി വിളിച്ചിട്ടും പോയിട്ടില്ലെന്നാണ് പിഎസ്‌സി വിശദീകരിക്കുന്നത്. എന്നാല്‍, നിയമസഭ സമിതിയും കേസന്വേഷണവും രണ്ടായി കാണണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ മറുപടി.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ കേസെടുത്തുവെങ്കിലും ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ഇന്ന് മുതല്‍ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നല്‍കാന്‍ നാല് അംഗങ്ങള്‍ക്കാണ് നോട്ടീസ് അയച്ചിരുന്നു. വിവര ശേഖരത്തിന്റെ ഭാഗമായാണ് ആദ്യം അംഗങ്ങളെയും പിന്നീട് ചെയര്‍മാന്റെ മൊഴിയെടുക്കാനാണ് ക്രൈബ്രാഞ്ച് തീരുമാനിച്ചത്. എന്നാല്‍, ചോദ്യം ചെയ്യലിന് അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടെന്നാണ് പിഎസ്‌സി യോഗത്തില്‍ തീരുമാനമെടുത്തത്. പിഎസ്‌സി ആസ്ഥാനത്ത് വന്ന് മൊഴിയെടുത്താല്‍ സഹകരിക്കുമെന്നാണ് പിഎസ്‌സി ക്രൈംബ്രാഞ്ച് ഐജിയോട് ആവശ്യപ്പെട്ടത്.

നേരത്തെ, പിഎസ്‌സി സെക്രട്ടറിയെ നിയമസഭ പെറ്റീഷന്‍ കമ്മിറ്റി വിളിച്ചു വരുത്താന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഭരണഘടന സ്ഥാപനമായതിനാല്‍ ഹാജരാകേണ്ടെന്ന ഉത്തരവിട്ടു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നോട്ടീസിനെ പിഎസ്‌സി പ്രതിരോധിക്കുന്നത്. അന്വേഷണ നിര്‍ണായഘട്ടത്തിലെത്തി നില്‍ക്കേയാണ് അനിശ്ചിതത്വം തുടരുന്നത്. മൂല്യനിര്‍ണയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ക്രെംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ പരീക്ഷയിലെ രണ്ട് നിയമനങ്ങള്‍ പുനപരിശോധിക്കണമെന്നും. രണ്ട് കത്തിലും പിഎസ്‌സി നിലപാട് നിര്‍ണായകമാണ്.

Scroll to Top