ഡല്‍ഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സര്‍കാരിന്റെ കാലത്തെ ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷയാണ് നല്‍കിയിരിക്കുന്നത്.
കരാര്‍ റദ്ദാക്കലിലൂടെ കേരളത്തിന് ഭീമമായ നഷ്ടം ഉണ്ടാകുന്നവെന്ന് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ പറയുന്നു. ഇത് വരെ ഉണ്ടായ നഷ്ടം 12570 കോടി രൂപയെന്നും അപേക്ഷയില്‍ അറിയിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ ഈ നടപടി സ്വീകരിച്ചത്. എന്നാല്‍ കരാര്‍ റദ്ദാക്കിയതുമൂലം കെഎസ്ഇബിക്ക് വലിയ സാമ്പത്തിക നഷ്ടവും ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടായതായും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
കരാറുകള്‍ അന്തിമമാക്കുന്നതിന് മുന്‍പ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ല. ലേല നടപടികളിലെ പിഴവുകളും ടെന്‍ഡര്‍ വിഭജനത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2023 മേയില്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആണ്. 2014 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ, ജാബുവ പവര്‍ ലിമിറ്റഡില്‍നിന്ന് യൂണിറ്റിന് 4.15 രൂപ നിരക്കില്‍ 115 മെഗാവാട്ടും ജാബുവ- ജിന്‍ഡല്‍ പവര്‍ ലിമിറ്റഡ്- ജിന്‍ഡല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ് കമ്പനികളില്‍ നിന്നായി യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 350 മെഗാവാട്ടും ലഭ്യമാകുന്ന ദീര്‍ഘകാല കരാറുകളാണ് റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്.




