മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; ആരാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നത്? കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വേണമെന്ന് സര്‍ക്കര്‍ അഭിഭാഷകനും അറിയിച്ചതോടെയായിരുന്നു ജസ്റ്റിസ് ബദറുദ്ദിന്റെ വിമര്‍ശനം. ആരാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നത് എന്ന് ചോദിച്ച കോടതി വിജിലന്‍സ് അഭിഭാഷകന്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യന്‍ അല്ലെന്നുവരെ കുറ്റപ്പെടുത്തി.
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷന് അനുമതി വേണ്ടെന്ന് പിന്നോക്ക വിഭാഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വേണമെന്ന് സര്‍ക്കര്‍ അഭിഭാഷകനും അറിയിച്ചതോടെയായിരുന്നു ജസ്റ്റിസ് ബദറുദ്ദിന്റെ വിമര്‍ശനം. ആരാണ് സര്‍ക്കാരിന് നിയമോപദേശം നല്‍കുന്നത് എന്ന് ചോദിച്ച കോടതി വിജിലന്‍സ് അഭിഭാഷകന്‍ പദവിയില്‍ ഇരിക്കാന്‍ യോഗ്യന്‍ അല്ലെന്നുവരെ കുറ്റപ്പെടുത്തി. നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി വിഷയത്തില്‍ വാദം കേള്‍ക്കണമെന്ന് അറിയിച്ചു. ഇതോടെ, പ്രോസിക്യൂഷന്‍ അനുമതി വേണോ എന്നതില്‍ വിശദമായ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കി ഹര്‍ജി കോടതി മാറ്റിവെച്ചു.

നേരത്തെയും കേസ് അന്വേഷണം വൈകുന്നതില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരില്‍ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് എസ് എന്‍ ഡി പി കോടികള്‍ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

Scroll to Top