PSC പരീക്ഷ ക്രമക്കേട്: തുടര്‍ നടപടികളിലേക്ക് കടക്കാന്‍ SIT, കൂടുതല്‍ അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കത്ത് നല്‍കും

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ എസ്‌ഐടി. കൂടുതല്‍ പി എസ് സി അംഗങ്ങള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കും. കത്ത് നല്‍കി പി എസ് സി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്താനാണ് നീക്കം. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടതി തീരുമാനം വരുന്നതുവരെ പിഎസ് സി അംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകില്ല.

പി എസ് സി അംഗങ്ങള്‍ ഹാജരാകാത്തപക്ഷം കടുത്ത നടപടിയിലേക്ക് പോകാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും യാതൊരുവിധ പ്രത്യേക നിയമ പരിരക്ഷയുമില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് പി.എസ്.സി അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നിലപാട് കടുപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

ഭരണഘടനാ സ്ഥാപനമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക നിയമപരിരക്ഷ പിഎസ്സിക്ക് ഉണ്ടെന്ന് ചിലര്‍ വാദം ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പിഎസ്സി ചെയര്‍മാന്‍ അന്വേഷണസംഘത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തോട് സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഉന്നത സ്ഥാനങ്ങളിലുള്ള പലരും പലഘട്ടങ്ങളിലും വിവിധ അന്വേഷണങ്ങളോട് സഹകരിച്ചിട്ടുണ്ട് എന്നുമാണ് വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്.

Scroll to Top