തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം ശിക്ഷ. 12 ലക്ഷം രൂപ പിഴയും വിധിച്ചു. എല്ലാ കേസുകളിലുമായി 26 വര്‍ഷം ആകെ തടവ്. ഇതില്‍ എട്ട് വര്‍ഷം കുറഞ്ഞ് 18 വര്‍ഷം ശിക്ഷ അനുഭവിക്കണം. പിഴ തുക അമ്മയുടെ സഹോദരന്‍ ജോസിന് നല്‍കണമെന്ന് നിര്‍ദേശം. കൂട്ടക്കൊലയിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് ജോസ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് വിധി പറഞ്ഞത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
പക്ഷേ പാലൂട്ടി വളര്‍ത്തിയ അമ്മയെയും അച്ഛനെയും സഹോദരിയെയും അന്ധയായ നിരാലംബയായ സ്ത്രീയെയും കൊലപ്പെടുത്തിയത് അപൂര്‍വ്വമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തന്റെ മേല്‍ക്കുള്ള അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്താണ് കൊലപാതകങ്ങള്‍ നടത്തിയത്. കൃത്യം നടന്നതിനു മുന്‍പും ശേഷവും പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നില്ല. പ്രതിക്ക് മാനസാന്തര സാധ്യത ഇല്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
നാടിനെ നടുക്കിയ കൂട്ടക്കൊലയില്‍ വിധി പ്രസ്താവിക്കുന്നത് 7 വര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ്. കേദല്‍ ജെന്‍സന്‍ രാജ 4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങള്‍ പലതാണ്. ദുര്‍മന്ത്രവാദ കഥകള്‍ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.
2017 ഏപ്രില്‍ 9നു പുലര്‍ച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.