മലപ്പുറം തലപ്പാറയ്ക്കടുത്ത് ദേശീയപാത വീണ്ടും ഇടിഞ്ഞു താഴ്ന്നു. വലിയപറമ്പില്‍ അഴുക്കുചാല്‍ കടന്നു പോകുന്ന ഭാഗത്താണ് പ്രധാനറോഡ് ഇടിഞ്ഞു താഴ്ന്നത്. കൂരിയാടു നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. സര്‍വീസ് റോഡിലൂടെയാണ് ഇപ്പോള്‍ ഗതാഗതം നടക്കുന്നത്. കൂരിയാട് നിര്‍മിച്ച അതേ കമ്പനി തന്നെയാണ് ഇവിടെയും നിര്‍മാണം നടത്തിയിരിക്കുന്നത്. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ ഭിത്തിയിലെ കട്ടകളിലാണ് വിള്ളല്‍ കണ്ടെത്തിയത്.
സ്ഥലം മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു. കൂരിയാടിന്റെ തുടര്‍ച്ചയാണ് വലിയപറമ്പിലേതുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൊട്ടി വീണില്ല എന്നെ ഉള്ളൂ. പൊട്ടലിന്റെ ആദ്യ സ്റ്റേജാണ് തറയാണ് ഇരുന്നത്. കേരളം ഒട്ടാകെ വിള്ളല്‍ ഉണ്ട്. അശാസ്ത്രീയ ഡിസൈന്‍ ആണെന്ന് അവര്‍ തന്നെ സമ്മതിച്ചതാണ്. റോഡ് പോകുന്ന എല്ലായിടത്തും ആശങ്ക ഉണ്ട് – അദ്ദേഹം വ്യക്തമാക്കി. കൂരിയാട് പാലം വേണ്ടി വരുമെന്നും എന്ത് വേണം എന്ന് പറയേണ്ടത് അവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ദേശീയപാത നിര്‍മാണം: ‘2025ല്‍ തന്നെ പൂര്‍ത്തിയാക്കണം’; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി
ദേശീയപാതാ നിര്‍മാണത്തിലെ വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക കൂടിക്കാഴ്ച. പൊതുമാരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുത്തു.
കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ദേശീയപാത നിര്‍മ്മാണം ഡിസംബറിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. പോസിറ്റീവ് ആയ മറുപടി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നല്‍കിയെന്നും വിവരമുണ്ട്. ദേശീയപാതയിലെ അപാകതയില്‍ തുടര്‍നടപടികള്‍ ഉണ്ടാകും.സ്ഥലം ഏറ്റെടുപ്പിന് നല്‍കിയ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഇടപെടണമെന്ന് സംസ്ഥാനം കേന്ദ്ര ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈകിട്ട് നാല് മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിക്കും.
ചീഫ് സെക്രട്ടറി എ ജയതിലക്, മരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.