‘അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി’; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്

നടിയെ ആക്രമിച്ച കേസില്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപ്. കോടതിയില്‍ പറയാത്ത പല കാര്യങ്ങളും ചാനലുകളില്‍ പറഞ്ഞു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങള്‍ ചോര്‍ത്തി. ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കുന്നതിന് മുന്‍പ് ചാനലിന് അഭിമുഖം നല്‍കി. ഇത്തരമൊരു സാക്ഷി ഉണ്ടെങ്കില്‍ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം കോടതിയലക്ഷ്യ ഹര്‍ജികള്‍ ജനുവരി 12ന് പരിഗണിക്കാനായി മാറ്റി.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ദിലീപിന്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന്‍ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനം.

ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുള്‍പ്പെടെയുള്ള വാദങ്ങളാകും ദിലീപ് മുന്നോട്ടുവയ്ച്ചത്. മുന്‍പ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് പോയിരുന്നത്.

അതേസമയം അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും.

Scroll to Top