സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമര്‍ശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തമിഴ്‌നാട് വ്യവസായി ഡി മണിക്ക് ക്ലീന്‍ ചിറ്റ്. ഇയാള്‍ക്ക് കൊള്ളയുമായി ബന്ധമില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമര്‍ശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നതായിരുന്നു ഡി മണിക്ക് നേരെയുണ്ടായ ആരോപണം. ദിണ്ടിഗലിലെ ഇയാളുടെ ഓഫീസിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. പിന്നാലെ ചോദ്യം ചെയ്യലിനായി ഇയാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു.
താന്‍ നിരപരാധിയാണ് എന്നായിരുന്നു തുടക്കം മുതല്‍ക്കേ ഡി മണി പറഞ്ഞിരുന്നത്. ‘എസ്ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും. എസ്ഐടിക്ക് മുന്നില്‍ ഞാന്‍ ഹാജരാകും. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ സാധാരണക്കാരനാണ്. പടിപടിയായാണ് വളര്‍ന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. അവനും പാവമാണ്. നമുക്ക് രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ല’, എന്നായിരുന്നു മാധ്യമങ്ങളോട് ഡി മണി പറഞ്ഞിരുന്നത്.
ഡി മണിയാണ് ശബരിമലയിലെ വിഗ്രഹങ്ങള്‍ കടത്തിയതിന് പിന്നില്‍ എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായാണ് ഇടപാടുകള്‍ നടത്തിയത് എന്നും മൊഴിയുണ്ടായിരുന്നു. ഡി മണിയും പോറ്റിയും തമ്മില്‍ സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. അത് ശബരിമലയിലെ സ്വര്‍ണ ഉരുപ്പടികളാണ് എന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. ഇടപാടിനായി ആദ്യം സമീപിച്ചത് തന്നെയാണ്. എന്നാല്‍ വിലപേശലിലെ തര്‍ക്കം കാരണം താന്‍ പിന്മാറി. ഇവ വിദേശത്തേക്ക് കടത്തിയെന്ന് സംശയമുണ്ടെന്നുമായിരുന്നു വ്യവസായി മൊഴി നല്‍കിയിരുന്നു.




