ഇനി കുമ്പളയില്‍ ഏഴു ദിവസക്കാലം ഉത്സവമേളം

കുമ്പള.കുമ്പളയില്‍ ഇനി ഏഴ് ദിവസക്കാലം ഉത്സവമേളം.കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാര്‍ഷികോത്സവത്തിന്
നാളെ കൊടി ഉയരുന്നതോടെ കുമ്പള നഗരം ഭക്തജനങ്ങളെക്കൊണ്ട് നിറയും. ചരിത്രപ്രസിദ്ധമായ കുമ്പള വെടിക്കെട്ട് ഉത്സവത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.

ക്ഷേത്ര സന്നിധിയില്‍ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ക്ഷേത്രോത്സവത്തില്‍ കലവറ ഘോഷയാത്ര,തുലാഭാരസേവ,മഹാപൂജ, നിത്യശ്രീവേലി, അന്നദാനം തുടങ്ങിയ പരിപാടികള്‍ ആദ്യ ദിനത്തില്‍ ഒരുക്കിയിട്ടുണ്ട്.

വേലമ്പാടി ഗണേശ തന്ത്രിയുടെ ധാര്‍മികത്വത്തില്‍ എല്ലാ ദിവസവും വിവിധ വൈദിക- ധാര്‍മിക- സാംസ്‌കാരിക പരിപാടികള്‍ നടക്കും.മറ്റുള്ള ദിവസങ്ങളിലും വിവിധങ്ങളായ പരിപാടികള്‍ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ യക്ഷഗാനം,ഭരതനാട്യം, കുച്ചുപ്പുടി,നാടോടി നൃത്തം,ഭജന,മഹാപൂജ, ശ്രീഭൂതബലി തുടങ്ങിയവയും ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.17ന് രാത്രി 9.45 ന് കരിമരുന്ന് പ്രയോഗം(വെടി ക്കെട്ട്).18ന് ഉത്സവ ബലി ഘോഷയാത്ര. വൈകുന്നേരം 7.30ന് കൊടിയിറക്കം.19- തീയതിയും വിവിധങ്ങളായ പരിപാടികള്‍ നടക്കും.

ഉത്സവത്തിനായുള്ള വന്‍ ഒരുക്കങ്ങളാണ് ക്ഷേത്രത്തില്‍ നടന്നുവരുന്നത്. സപ്തഭാഷാ സംഗമഭൂമിയായ കുമ്പളയിലെ ഏറ്റവും വലിയ ഉത്സവമായാണ് വെടിക്കെട്ട് ഉത്സവം അറിയപ്പെടുന്നത്. ജില്ലയിലെ നാനാദിക്കുകളില്‍ നിന്നും,കര്‍ണാടകയില്‍ നിന്നുമായി ഭക്തജനങ്ങള്‍ ഉത്സവത്തിന്റെ ഭാഗമായി ഇവിടെ എത്തുന്നുണ്ട്. നാനാജാതി മതസ്ഥരും ഈ ആഘോഷത്തില്‍ പങ്കുചേരുന്നുവെന്നത് ഉത്സവത്തെ വേറിട്ടതാക്കുന്നു.

ക്ഷേത്രോത്സവം പൊലിപ്പിക്കാന്‍ 16,17 തീയതികളിലായി ചിരഞ്ജീവി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കുമ്പള സംഗീത നിഷയും പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കല്‍ ചടങ്ങും ഒരുക്കിയിട്ടുണ്ട്. ആഘോഷം നിയന്ത്രിക്കാന്‍ നാളെ മുതല്‍ വന്‍ പോലീസ് സംഘത്തെ നഗരത്തില്‍ വിന്യസിക്കുമെന്ന് പോലീസ് അധികൃതരും അറിയിച്ചിട്ടുണ്ട്.

ഫോട്ടോ:കുമ്പള വെടിക്കെട്ട് ഉത്സവം നടക്കുന്ന കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര കവാടം.

Scroll to Top