ഇന്ത്യയുമായുള്ള മല്‍സരം മാത്രമായി ഉപേക്ഷിക്കാന്‍ പാക്കിസ്ഥാന് കഴിയുമോ? ഐസിസി നിയമമെന്ത്? അറിയാം…

ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് ശേഷവും തുടര്‍ന്ന ബഹിഷ്‌കരണ ഭീഷണികള്‍ക്കൊടുവില്‍ ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ ലോകകപ്പില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ചത്. അപ്പോഴും പക്ഷേ നാടകം തുടര്‍ന്നു.. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല! പിസിബിക്ക് പകരം പാക്കിസ്ഥാന്‍ സര്‍ക്കാരാണ് പ്രഖ്യാപിച്ചതെന്ന് മാത്രം. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുമില്ല.
ബംഗ്ലദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍ നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ ഇത്തരം സെലക്ടീവ് ബഹിഷ്‌കരണം ലോകകപ്പില്‍ സാധ്യമാണോ? ഐസിസിയുടെ നിയമം പറയുന്നതെന്ത്? സാങ്കേതികമായി പറഞ്ഞാല്‍ ഒരു മല്‍സരം പാക്കിസ്ഥാന് ഒഴിവാക്കാം. അത് തടയാന്‍ നിലവില്‍ ഐസിസിക്ക് നിയമമില്ല. എന്നിരുന്നാലും അത്തരം പ്രവണത തടയാനും ഗുരുതരസ്ഥിതിയൊഴിവാക്കാനും ഐസിസിക്ക് നിയമങ്ങളുണ്ട്. പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് പ്രകാരം ഇന്ത്യയ്‌ക്കെതിരെയുള്ള മല്‍സരം ബഹിഷ്‌കരിക്കാനാണ് പാക്കിസ്ഥാന്റെ നീക്കമെങ്കില്‍ ഐസിസിക്ക് ചില നടപടികള്‍ സ്വീകരിക്കാം.

വാക്കോവര്‍ നിയമം: നിശ്ചയിച്ചുറപ്പിച്ച മല്‍സരത്തിന് ഒരു ടീം കളിക്കാന്‍
ഇറങ്ങുന്നില്ലെങ്കില്‍ എതിര്‍ ടീമിനെ ആ കളിയിലെ വിജയിയായി ഐസിസി പ്രഖ്യാപിക്കും. ഇന്ത്യന്‍ ടീം കൊളംബോയിലെ സ്റ്റേഡിയത്തില്‍ എത്തുകയും ടോസിന് സൂര്യകുമാര്‍ യാദവ് ഇറങ്ങുകയും പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ഇറങ്ങാതിരിക്കുകയും ചെയ്താല്‍ മാച്ച് റഫറി ഇന്ത്യയ്ക്ക് രണ്ട് പോയിന്റുകള്‍ സമ്മാനിക്കും. കളിക്കാനിറങ്ങാതിരുന്ന മല്‍സരത്തിലെ 20 ഓവറുകളും കളിച്ചതായി കണക്കാക്കുകയും എന്നാല്‍ റണ്‍സൊന്നും പാക്കിസ്ഥാന്‍ എടുത്തില്ലെന്ന് വയ്ക്കുകയുമാണ് ചെയ്യുക. ഇങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍ റേറ്റിലും പ്രതിസന്ധി നേരിടും. ഇതോടെ മറ്റ് മല്‍സരങ്ങള്‍ കളിച്ച് ജയിച്ചാലും സൂപ്പര്‍ എട്ടില്‍ കഷ്ടപ്പെടും.
വന്‍ സാമ്പത്തിക ബാധ്യത ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരമാണ് ടൂര്‍ണമെന്റിലെ ഏറ്റവും പണംവാരിക്കളി. കളി ബഹിഷ്‌കരിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്ക് മാത്രം നഷ്ട്ടം വരിക ഏകദേശം 30 ദശലക്ഷത്തോളം ഡോളറാണ്. ഇങ്ങനെ സംഭവിച്ചാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഐസിസിയോട് റിബേറ്റ് ചോദിക്കും. ഇത് നിയമപരമായി തന്നെ പിസിബിയോട് ഐസിസിക്ക് ആവശ്യപ്പെടാം. ഇതിന് പുറമെ പിസിബിയുടെ വാര്‍ഷിക വരുമാനത്തിന്റെ പങ്ക് ഐസിസിക്ക് തടയാം. ഇത് പാക്കിസ്ഥാന്റെ ക്രിക്കറ്റ് ബജറ്റിന്റെ 80 ശതമാനത്തോളം വരുമിത്. അങ്ങനെയെങ്കില്‍ പിസിബി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മാറും.

സര്‍ക്കാര്‍ ഇടപെടലിലും പിടി വീഴും: ഐസിസിയുടെ ഭരണഘടന അനുസരിച്ച്
ക്രിക്കറ്റ് ബോര്‍ഡുകള്‍ സര്‍ക്കാര്‍ ഇടപെടലുകളില്ലാതെ വേണം ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍. നിലവില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത് പാക് സര്‍ക്കാരാണ്. അങ്ങനെയെങ്കില്‍ ഇത് ഭരണഘടനാലംഘനമായാണ് വിലയിരുത്തുക. 1996ലും 2003 ലും സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി ടീമുകള്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാ കാരണം പറഞ്ഞ് നേരത്തെ തന്നെ മല്‍സരം ശ്രീലങ്കയിലേക്ക് മാറ്റയതിനാല്‍ പാക്കിസ്ഥാന് ഈ ഇളവും ലഭ്യമാകില്ല.

Scroll to Top