പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍; കെപിസിസിയുടെ സംസ്‌കാര ഉത്സവില്‍ അതിഥി

പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍; കെപിസിസിയുടെ സംസ്‌കാര ഉത്സവില്‍ അതിഥി

കോട്ടയം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാടിയിലാണ് പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സംസ്‌കാര സാഹിതി ഒരു സാംസ്‌കാരിക സംഘടനയാണെന്നും അവരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വേറെ രാഷ്ട്രീയമൊന്നും ഇല്ലെന്നും കഴിഞ്ഞ ദിവസം പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്ന് മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാര്‍ തീരുമാനമെടുത്തതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സി വേണുഗോപാലുമായി പ്രേംകുമാര്‍ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. പ്രേംകുമാര്‍ കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിനെതിരെ പ്രേംകുമാര്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ അദ്ദേഹം തന്റെ കുടുംബത്തിന്റെ കോണ്‍ഗ്രസ് പശ്ചാത്തലവും കെഎസ്യുകാലത്തെ ഓര്‍മകളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്

ഇടതുപക്ഷത്തിന്റെ ധിക്കാരപരമായ രാഷ്ട്രീയത്തെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അത്തരത്തിലുള്ളവര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ‘കോണ്‍ഗ്രസിനോടും യുഡിഎഫിനോടും താല്‍പര്യമുള്ള നിരവധി ജനവിഭാഗങ്ങളുണ്ട്. ഇന്നലവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേര്‍ അവരുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നൊന്നായി വന്നുകൊണ്ടിരിക്കും’ കെ സി വേണുഗോപാല്‍ പറഞ്ഞു.

Scroll to Top