സ്വര്‍ണം 10000 ഡോളര്‍ ആകുമെന്ന് ജെഫ്റീസ്, മലയാളികളുടെ ചങ്കിടിപ്പേറുന്നു

സ്വര്‍ണം 10000 ഡോളര്‍ ആകുമെന്ന് ജെഫ്റീസ്, മലയാളികളുടെ ചങ്കിടിപ്പേറുന്നു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2031-ഓടെ സ്വര്‍ണ്ണവില വന്‍തോതില്‍ വര്‍ധിച്ച് ഇരട്ടിയാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. അതായത്, ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 10,000 ഡോളര്‍ വരെ ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

2026 അവസാനത്തോടെ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 6,000 ഡോളര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. ലോകത്തെ രാഷ്ട്രീയ പ്രശ്‌നങ്ങളും സാമ്പത്തിക മാറ്റങ്ങളും കാരണം സ്വര്‍ണ്ണവില ഔണ്‍സിന് 10,000 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയേക്കാമെന്ന് ജെഫ്‌റീസിന്റെ സാമ്പത്തിക വിദഗ്ധനായ ക്രിസ് വുഡ് അഭിപ്രായപ്പെടുന്നു. സ്വര്‍ണ്ണവില വലിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യതയെങ്കിലും, ഈ കയറ്റം എപ്പോഴും ഒരുപോലെ ആയിരിക്കില്ല. ഇടയ്ക്ക് വില അല്പം കുറയാനോ അല്ലെങ്കില്‍ ഒരേ നിലയില്‍ നില്‍ക്കാനോ സാധ്യതയുണ്ടെന്നും വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാരണങ്ങള്‍ ഏറെ

ലോകരാജ്യങ്ങള്‍ക്കിടയിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും യുദ്ധഭീതിയും കൂടുന്നത് സ്വര്‍ണ്ണത്തിന്റെ മൂല്യം കൂടാന്‍ കാരണമാകും. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടിവരുന്ന സമയത്തെല്ലാം സ്വര്‍ണ നിക്ഷേപം കൂടുതല്‍ തിളങ്ങാറുണ്ട്. ഇത് കൂടാതെ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണ്ണം വാങ്ങി ശേഖരിക്കുന്നത് വില കൂടാന്‍ കാരണമാകുന്നു.

ഇപ്പോള്‍ നടക്കുന്ന ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ സ്വര്‍ണ വിലയെ പെട്ടെന്ന് ഉയര്‍ത്തിയിട്ടുണ്ട്. ചുരുക്കത്തില്‍, സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തിനുള്ള ഡിമാന്‍ഡ് വരും വര്‍ഷങ്ങളില്‍ വന്‍തോതില്‍ വര്‍ധിക്കാനാണ് സാധ്യത.

Scroll to Top