ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജ്യസഭയിലേക്ക്; ബിഹാറില്‍ നിന്ന് മത്സരിക്കും

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ രാജ്യസഭയിലേക്ക്; ബിഹാറില്‍ നിന്ന് മത്സരിക്കും

ന്യൂ ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ രാജ്യസഭയിലേക്ക് പരിഗണിച്ച് ബിജെപി. ബിഹാറില്‍ നിന്നാണ് നിതിന്‍ നബീന്‍ രാജ്യസഭയിലേക്ക് മത്സരിക്കുക.

നിതിന്‍ നബീനിന് പുറമെ എട്ട് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കൂടി ബിജെപി പുറത്തുവിട്ടു. ബിഹാര്‍, അസം, ഛത്തിസ്ഗഢ്, ഹരിയാന, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് ബിജെപി സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കിയത്. എന്നാല്‍ വിജയിക്കും എന്നുറപ്പുള്ള മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഹിമാചല്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. ഇതിന് പുറമെ അഞ്ച് സിറ്റിങ് എംപിമാരെ ബിജെപി ഒഴിവാക്കി.

ജനുവരി 20നാണ് ബിജെപി ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ സിന്‍ഹ ചുമതലയേറ്റത്. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 45കാരനായ നിതിന്‍ നബിന്‍ സിന്‍ഹ. ദേശീയ അധ്യക്ഷനായുള്ള ജെ പി നദ്ദയുടെ കാലാവധി അവസാനിച്ചതോടെയാണ് നിതിന്‍ നബിന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് തവണ ബിഹാര്‍ എംഎല്‍എയായ നിതിന്‍ നബിന്‍ ഡിസംബര്‍ 14-നാണ് ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായത്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള താത്പര്യപ്രകാരമായിരുന്നു നിതിനെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ പട്നയിലെ ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ് നിതിന്‍ നബിന്‍. അന്തരിച്ച ബിജെപി നേതാവ് നബിന്‍ കിഷോര്‍ സിന്‍ഹയുടെ മകന്‍ കൂടിയാണ്.

Scroll to Top