കാസര്‍കോട്ട് പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം: 2 പേര്‍ക്കെതിരെ കേസ്; യുവാവ് അറസ്റ്റില്‍

കുമ്പള: പ്ലസ് ടു പൊതുപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന പരാതിയില്‍ കുമ്പള പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയ്ക്കിടെയാണ് സംഭവം നടന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.എസ്. ബിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

ബംബ്രാണ, അഡ്യത്തടുക്ക സ്വദേശിയായ മുഹമ്മദ് മുക്താര്‍ (20) ആണ് അറസ്റ്റിലായത്. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ്, എസ്.ഐ അനന്തകൃഷ്ണന്‍ ആര്‍. മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

പരീക്ഷയെഴുതേണ്ടിയിരുന്ന വിദ്യാര്‍ത്ഥിയുടെ അറിവോടെയും സഹകരണത്തോടെയുമാണ് ആള്‍മാറാട്ടം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആ വിദ്യാര്‍ത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരീക്ഷ ഹാളില്‍ സംശയം തോന്നിയ അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആള്‍മാറാട്ടം, വ്യാജരേഖ ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി വിദ്യാര്‍ത്ഥിയുടെയും അറസ്റ്റിലായ യുവാവിന്റെയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ തെളിവുകള്‍ പരിശോധിക്കുകയാണ് പൊലീസ്.

പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊതുപരീക്ഷകളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ ഇത്തരത്തിലുള്ള കേസുകളില്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനും പരീക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കാനിടയുണ്ട്.

Scroll to Top