പ്രീമിയം പെട്രോളിന് വില വര്‍ധിപ്പിച്ചു; ബള്‍ക്ക് ഡീസലിന് ലിറ്ററിന് 22 രൂപയുടെ വര്‍ധന

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ സാധാരണ പെട്രോളിനും ഡീസലിനും വില കൂടിയേക്കുമെന്നാണ് സൂചന

രാജ്യത്ത് പ്രീമിയം പെട്രോളിന് വില വര്‍ധിപ്പിച്ച് പെട്രോളിയം കമ്പനികള്‍. വിവിധ കമ്പനികള്‍ 2 രൂപ മുതല്‍ 2.35 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. വെള്ളിയാഴ്ച്ച മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. എന്നാല്‍ സാധാരണ പെട്രോള്‍, ഡീസല്‍ വിലകളില്‍ നിലവില്‍ മാറ്റമില്ല.

വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍ തോതില്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ലിറ്ററിന് 22 രൂപയോളം വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഏകദേശം 25 ശതമാനത്തിന്റെ വര്‍ധനയാണിത്. വില വര്‍ധന സാധാരണക്കാരെ നേരിട്ട് ബാധിക്കില്ലെങ്കിലും രാജ്യത്ത് വിലക്കയറ്റം ഉയരാന്‍ കാരണമാകും. ചരക്കു വിമാനങ്ങളിലെ ഗതാഗതത്തിന് ചെലവേറും. ഇത് സാധനങ്ങളുടെ വില കൂട്ടും. എണ്ണ മേഖലയിലെ പ്രതിസന്ധി സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് എണ്ണകമ്പനികള്‍ വില വര്‍ധിപ്പിച്ചത്. ഇറാനുമായി ബന്ധപ്പെട്ട യുദ്ധം മൂലം രാജ്യം ഇന്ധനവിതരണത്തില്‍ പ്രതിസന്ധി നേരിടുകയാണ്. ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണ വിതരണം നടത്താനാകാത്തത് ലോകത്തിന്റെ ഊര്‍ജ്ജ വിതരണത്തെ ഒരു പോലെ ബാധിച്ചിട്ടുണ്ട്. ലോകത്തെ ഊര്‍ജ്ജ വിതരണത്തിന്റെ 20 ശതമാനവും ഗതാഗതം ചെയ്യപ്പെടുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇതേ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിക്കഴിഞ്ഞു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ ഇന്ധന വിപണിയിലും കാണാനാവുന്നത്.

അതെസമയം രാജ്യത്ത് സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നിലവില്‍ മാറ്റമില്ല. എന്നാല്‍ ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ സാധാരണ പെട്രോളിനും ഡീസലിനും വില കൂടിയേക്കുമെന്നാണ് സൂചന.

ഇന്ത്യയിലെ ഡീസല്‍ വില്‍പ്പനയില്‍ ഏകദേശം 12% മാത്രമാണ് വലിയ തോതില്‍ വാങ്ങലുകള്‍ നടത്തുന്നത്. ശേഷിക്കുന്ന സാധാരണക്കാര്‍ പെട്രോള്‍ ഡീസല്‍ പമ്പുകളിലൂടെ എണ്ണ വാങ്ങുന്നു. ഇന്ത്യന്‍ റെയില്‍വേ പ്രതിരോധ വകുപ്പ്, സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകള്‍, ഖനന, നിര്‍മ്മാണ കമ്പനികള്‍ എന്നിവരാണ് വന്‍ തോതില്‍ ഡീസല്‍ വാങ്ങുന്നത്.

Scroll to Top