യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ ഗാന്ധി ബുധനാഴ്ച്ച കോഴിക്കോട്ടേക്ക്, റാലിയില്‍ പങ്കെടുക്കും

കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്. ബുധനാഴ്ച്ച (മാര്‍ച്ച് 25) നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കും. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഉള്‍പ്പെടെ യുഡിഎഫിന്റെ പ്രധാനപ്പെട്ട നേതാക്കള്‍ രാഹുലിനൊപ്പം വേദി പങ്കിടും. പ്രിയങ്കാ ഗാന്ധി എംപിയും എഐസിസിയിലെ മുതിര്‍ന്ന നേതാക്കളും വരുംദിവസങ്ങളില്‍ കേരളത്തില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞതോടെ സംസ്ഥാനത്ത് പ്രചാരണം സജീവമാക്കിയിരിക്കുകയാണ് മുന്നണികള്‍. ഏപ്രില്‍ ഒന്‍പതിനാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കും.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മത്സരരംഗത്ത് നിന്ന് മാറിനിന്നവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഇന്ന് വ്യക്തമാക്കിയിരുന്നു. സുപ്രധാന പദവികളില്‍ ഇവര്‍ ഉണ്ടാകുമെന്നാണ് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അര്‍ഹരായ നിരവധി പേരുണ്ടെന്നും പലര്‍ക്കും സീറ്റ് ലഭിക്കാത്തതില്‍ മനോവിഷമം ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ പത്ത് വര്‍ഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തവര്‍ക്കെല്ലാം അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Scroll to Top