ഹോട്ടലുടമയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; വീണ്ടും അറസ്റ്റിലായി

ഹോട്ടലുടമയെ കൊന്ന കേസിലെ പ്രതി ജാമ്യത്തിലിറങ്ങി സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; വീണ്ടും അറസ്റ്റിലായി

തിരുവനന്തപുരം: ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി, ഹോട്ടലുടമയുടെ സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് വീണ്ടും അറസ്റ്റിലായി. അടിമലത്തുറ സ്വദേശി രാജേഷാണ് (40) അറസ്റ്റിലായത്. കൊലപാതകത്തിന്റെ വീഡിയോ പൊലീസിന് കൈമാറിയതാണ് ഹോട്ടലുടമയുടെ സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഹോട്ടലുടമയെ രാജേഷ് കൊലപ്പെടുത്തിയത്. ജോലിക്ക് എത്താതിരുന്നത് ചോദ്യംചെയ്ത ഹോട്ടലുടമയെ ഇതരസംസ്ഥാനക്കാരനായ സുഹൃത്തിനൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ വീഡിയോ ഉണ്ടായിരുന്ന ഫോണ്‍ ഹോട്ടലുടമയുടെ സഹോദരി പൊലീസിന് കൈമാറിയിരുന്നു. ഈ വൈരാഗ്യമാണ് അവരെ കൊലപ്പെടുത്താന്‍ രാജേഷ് ശ്രമിച്ചതിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

രണ്ടുമാസം മുന്‍പാണ് കൊലപാതകശ്രമം ഉണ്ടായത്. ഭയം മൂലം ഇവര്‍ ആരോടും പറഞ്ഞിരുന്നില്ല. പ്രതിയുടെ ശല്യം രൂക്ഷമായപ്പോള്‍ ഇവര്‍ താമസം മാറുകയും ചെയ്തിരുന്നു. എന്നിട്ടും ബന്ധുക്കളുള്‍പ്പെടെയുളളവരുടെ വീടുകളിലെത്തി ഇയാള്‍ ഭീഷണി മുഴക്കി. തുടര്‍ന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടലുടമയുടെ കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും കഴക്കൂട്ടത്തെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു പ്രതി. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Scroll to Top