മദനിയുടെ ജാമ്യം; കര്‍ണ്ണാടക സര്‍ക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് കേരളത്തിലേക്കു പോകുന്നതിന് സുരക്ഷാ ചെലവായി വന്‍ തുക ഈടാക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കിത്തിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സുരക്ഷയ്ക്കായി ഇത്രയധികം തുക ഈടാക്കുന്നത് അനുവദിക്കാനാകില്ല. സുരക്ഷയ്ക്കായി ടിഎ, ഡിഎ എന്നിവ മാത്രമേ അനുവദിക്കാനാകുകയുള്ളുവെന്നും സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

മദനി സുപ്രീം കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. സുപ്രീം കോടതി വിധി കര്‍ണാടക സര്‍ക്കാര്‍ ലഘുവായാണോ കാണുന്നതെന്നും കോടതി ചോദിച്ചു. വികലാംഗനായ ആളോടാണ് ഇത് ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഇക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പോലീസുകാരുടെ വേതനം സര്‍ക്കാരാണ് നല്‍കേണ്ടത്. വിചാരണത്തടവുകാരുടെ സുരക്ഷയും മറ്റും സംസ്ഥാനത്തിന്റെ ചുമതലയാണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

അതേസമയം, മദനിയുടെ സുരക്ഷയെകുറിച്ച് കേരള സര്‍ക്കാര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മഅദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. മദനിയുടെ കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലാക്കാനാണു കര്‍ണാടക സര്‍ക്കാരിന്റെ ശ്രമം. മദനിയുടെ കാര്യത്തില്‍ നീതി നിഷേധമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഅദനിയുടെ സുരക്ഷയ്ക്ക് കര്‍ണാടക പോലീസ് വിമാന ടിക്കറ്റ് കൂടാതെ 14,80,000 രൂപയാണ് ആവശ്യപ്പെട്ടത്. സുരക്ഷയ്ക്കായി ഒരു എഎസ്പി അടക്കം 19 ഉദ്യോഗസ്ഥരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

KCN

more recommended stories